കാസർകോട്: ആധുനിക ചികിത്സാരംഗത്ത് പരിമിതികൾ ഏറെയുള്ള ജില്ലയ്ക്ക് ടാറ്റ ഗ്രൂപ്പ് ഇന്ന് 541 കിടക്കകളുള്ള ഒരാസ്പത്രി സമ്മാനിക്കുകയാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിർമിച്ച കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കിൽ കോവിഡ് ആശുപത്രി സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങിൽ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടർ ഡോ. ഡി.സജിത് ബാബുവിന് താക്കോൽ കൈമാറും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും. എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എം.രാജഗോപാലൻ, എം.സി.ഖമറുദ്ദീൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ എന്നിവർ മുഖ്യസാന്നിധ്യമാകും. ടാറ്റാ പ്രോജക്ട് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് പി.എൽ.ആന്റണി റിപ്പോർട്ട് അവതരിപ്പിക്കും. കെ.കുഞ്ഞിരാമൻ എം.എൽ.എ. സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് നന്ദി പറയും. കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനം. മഹാമാരിയെ മറികടക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയ ശ്രുശ്രൂഷാകേന്ദ്രം. ചികിത്സാസൗകര്യങ്ങളുടെ പോരായ്മയിൽ വലയുന്ന ജില്ല പുതിയ ആസ്പത്രി പ്രഖ്യാപനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹൃദയത്തിലൊരിടം നൽകിയാണ് പിന്നീട് ഓരോ ഘട്ടത്തിലും ആസ്പത്രിയുടെ നിർമാണത്തിൽ നാട് സഹകരിച്ചത്. ഒടുവിൽ സർക്കാറിന്റെ കൈകളിലേക്ക് വെച്ചുകൊടുക്കുകയാണ് ടാറ്റ ഈ സ്ഥാപനത്തെ. പ്രതീക്ഷ നിറവേറ്റേണ്ടത് ഇനി സർക്കാറാണ്. കോവിഡ് കാലം കഴിഞ്ഞാലും ആസ്പത്രി തുടരാനാവും, കൃത്യമായ ആസൂത്രണത്തിലൂടെ, ഇടപെടലിലൂടെ. പലതും പിന്നീട് സ്മാരകങ്ങൾ ആവുന്ന നാട്ടിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഈ സ്ഥാപനം വളരുമെന്ന് നമുക്ക് പ്രത്യാശിക്കാം. സർക്കാർ ചെയ്തതും പൂർത്തിയാക്കേണ്ടതും തെക്കിൽ വില്ലേജിൽ അഞ്ചേക്കർ ഭൂമി അതിവേഗത്തിൽ സർക്കാർ ഏറ്റെടുത്തു നൽകി. അടിസ്ഥാനസൗകര്യ വികസനത്തിന് വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായം തേടി. കരിമ്പാറ നിറഞ്ഞ കുന്നുപ്രദേശം അതിവേഗം നിരപ്പാക്കി. ജില്ലാ ഭരണകൂടം ഓരോ ഘട്ടത്തിലും ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് താത്കാലികമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവയൊരുക്കി. പരിചരണം: ആസ്പത്രി പ്രവർത്തനം തുടങ്ങാൻ ഡോക്ടർമാർ, നഴ്സുമാർ, ലാബ്, ഫാർമസി വിഭാഗം, ശുചീകരണ തൊഴിലാളികൾ എന്നിവരെ നിയമിക്കണം. തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭയുടെ അംഗീകാരം വേണം. അല്ലെങ്കിൽ പുനർവിന്യാസത്തിലൂടെയോ താത്കാലിക നിയമനം നടത്തിയോ ആസ്പത്രി തുടങ്ങാൻ സംവിധാനം ഒരുക്കണം. ഗതാഗതം: തെക്കിൽ അമ്പട്ട ദേശീയപാതയിൽനിന്ന് കോവിഡ് ആസ്പത്രിയിലേക്ക് എളുപ്പമെത്താൻ കുന്നിടിച്ച് 12 മീറ്റർ വീതിയിലും 700 മീറ്റർ നീളത്തിലും പുതുതായി റോഡ്. ഇവിടെ കമാനവും സ്ഥാപിക്കും. 2.81 കോടി രൂപ ചെലവിൽ റോഡ് മെക്കാഡം ചെയ്യാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുന്നു. നിലവിൽ ചട്ടഞ്ചാൽ നോർത്തിലെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് എം.ഐ.സി. കോളേജിനരികിൽ കൂടിയുള്ള റോഡാണ് എളുപ്പവഴി. വെളിച്ചം: മയിലാട്ടി 220 കെ.വി.സബ്സ്റ്റേഷനിൽനിന്ന് ആറര കിലോമീറ്റർ ദൂരത്തിൽ 11 കെ.വി. ഏരിയയിൽ ബഞ്ച് കണ്ടക്ടർ (സുരക്ഷയുള്ള കവചിത ലൈൻ) കോവിഡ് ആസ്പത്രിയിലേക്ക് വലിക്കാൻ ടെൻഡർ ചെയ്തു. 2000 കെ.വി.എ.യുടെ ട്രാൻസ്പോർമറാണ് ആസ്പത്രിയിൽ സ്ഥാപിക്കേണ്ടത്. വൈദ്യുതി മുടങ്ങാതെ കിട്ടാൻ ഉപകരിക്കുന്നതാണ് എ.ബി.സി.ലൈൻ. 1,82,41,000 രൂപയുടെ പദ്ധതിയാണ് ഇതിനുള്ളത്. അമ്പട്ടയിൽനിന്ന് പുതിയ റോഡരികിലൂടെ 700 മീറ്റർ നീളത്തിൽ ഭൂഗർഭ കേബിൾ വലിക്കാനുള്ള സാധ്യതയും കെ.എസ്.ഇ.ബി. പരിശോധിക്കുന്നു. പണി തുടങ്ങിയാൽ ഒരുമാസം കൊണ്ട് ലൈൻ കമ്മിഷൻ ചെയ്യാനാകും. അതിനുമുൻപ് ആസ്പത്രിക്ക് താത്കാലിക വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കെ.എസ്.ഇ.ബി.ക്ക് കഴിയും. ചെർക്കള, ചട്ടഞ്ചാൽ സെക്ഷനുകളിലെ ഫീഡറുകളിലേക്ക് വിദ്യാനഗർ 110 കെ.വി. സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതിയെത്തിച്ച് പകരം മയിലാട്ടി സബ്സ്റ്റേഷനിൽനിന്ന് കോവിഡ് ആസ്പത്രിയിലേക്ക് താത്കാലികമായി ആവശ്യമായ വൈദ്യുതി ഉറപ്പാക്കാം. ചെലവ് 60 കോടി രൂപ. പൂർത്തിയായത് 150 ദിവസംകൊണ്ട്. മൂന്നുമേഖലകളിലായി 51,200 അടി വിസ്തീർണം. 541 കിടക്കകൾ. 40 അടി നീളവും പത്തടി വീതിയുമുള്ള 128 പ്രീ-ഫാബ്സ്റ്റീൽ യൂണിറ്റുകൾ. ഓരോന്നിലും ശുചിമുറി, ഫാനുകൾ, രണ്ടുവീതം എ.സി. രണ്ട് നിരകളടങ്ങിയ യൂണിറ്റുകളെ അഭിമുഖമായി ചേർത്ത് മേൽക്കൂരയും നടുവിൽ ഇടനാഴിയും. ഒന്നാം മേഖലയിൽ 210 പേർക്ക് നിരീക്ഷണത്തിനുള്ള സൗകര്യം. റിസപ്ഷൻ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിഭാഗം, സ്രവപരിശോധനാ സൗകര്യം, കാന്റീൻ. മധ്യമേഖലയിൽ 150 പേർക്ക് നിരീക്ഷണത്തിനുള്ള സൗകര്യവും 108 പേർക്കുള്ള ഐസൊലേഷൻ യൂണിറ്റുകളും. ഇവിടെ ഡക്ട് എ.സി. സംവിധാനം. എറ്റവും താഴെ 80 പേർക്ക് നിരീക്ഷണത്തിനുള്ള സൗകര്യവും മറ്റു സംവിധാനങ്ങളും. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അഞ്ചുകട്ടിൽ വീതമുള്ള യൂണിറ്റുകൾ. കുടുംബത്തിന് നിരീക്ഷണത്തിൽ കഴിയേണ്ടിവന്നാൽ ഒരു യൂണിറ്റ് പ്രയോജനപ്പെടുത്താം. വയോജനങ്ങൾക്ക് ആവശ്യാനുസരണം ക്രമപ്പെടുത്താവുന്ന ഒറ്റ കട്ടിൽ യൂണിറ്റ്. 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി. വെള്ളത്തിനായി നിലവിൽ മൂന്നു കുഴൽക്കിണർ. ഭാവിയിൽ ബാവിക്കരയിൽനിന്ന് പ്രത്യേക പൈപ്പ് ലൈനിന് പദ്ധതി. വൈദ്യുതിക്കായി മൈലാട്ടി 220 കെ.വി. സബ്സ്റ്റേഷനിൽനിന്ന് ആറരക്കിലോമീറ്റർ നീളത്തിൽ പ്രത്യേക ലൈൻ, 2000 കെ.വി.എ.യുടെ പ്രത്യേക ട്രാൻസ്ഫോർമർ. ശൗചാലയങ്ങളിൽനിന്നുള്ള മാലിന്യം സംഭരിച്ച് സംസ്കരിക്കാൻ 63 ബയോ ഡയജസ്റ്റേഴ്സ്, എട്ട് ഓവർഫ്ലോ ടാങ്കുകൾ. ആശുപത്രിമാലിന്യം ഇടാൻ ബയോവേസ്റ്റ് കാബിൻ. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഏതു യൂണിറ്റിലും എളുപ്പമെത്താൻ 1200 മീറ്റർ ടാർചെയ്ത റോഡ്. അരികുകളിൽ പൂന്തോട്ടവും തണൽമരങ്ങളും. ദേശീയപാത 66-ലെ തെക്കിൽ അമ്പട്ടയിൽനിന്ന് 700 മീറ്റർ നീളത്തിൽ സർക്കാർ ചെലവിൽ പുതിയ റോഡ്. ചട്ടഞ്ചാൽ നോർത്തിൽനിന്ന് എം.ഐ.സി. കോളേജ് വഴി താത്കാലിക റോഡ് സൗകര്യം. Content Highlight; Tatas 540-bed Covid-19 hospital in Kasaragod
from mathrubhumi.latestnews.rssfeed https://ift.tt/3bFAM4D
via
IFTTT
No comments:
Post a Comment