തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേരിൽ കെ.എം.ആർ.എല്ലിനുള്ള നഷ്ടം നികത്താൻ നൽകിയ ഭൂമി സൗജന്യമായി പതിച്ചുനൽകി. 30 വർഷത്തിനുശേഷം സ്ഥലവില തിരിച്ചുനൽകണം എന്ന ഉപാധിയോടെ 2012-ൽ നൽകിയ 138.38 കോടി ന്യായവിലയുള്ള 17.315 ഏക്കർ 2018-ൽ സൗജന്യമായി പതിച്ചുനൽകി. യഥാർഥ വിപണിമൂല്യം 200 കോടിയിൽ കൂടുതൽവരും. 12 വർഷത്തിനുശേഷമേ ഭൂമി മറിച്ചുവിൽക്കാവൂ എന്ന ഉപാധിയും ഒഴിവാക്കിക്കൊടുത്തു. സമാനമായി 16 ഏക്കർകൂടി നൽകാനാണ് ഇപ്പോഴത്തെ ശ്രമം. കെ.എം.ആർ.എല്ലിന് സ്ഥലവികസനത്തിലൂടെ 98 കോടി സമാഹരിക്കാൻ സംസ്ഥാനസർക്കാർ ഭൂമി നൽകണമെന്ന കേന്ദ്രവുമായുള്ള വ്യവസ്ഥ മറയാക്കിയാണ് നടപടികൾ. ഭൂമി പാട്ടമായി നൽകിയാലും മതിയായിരുന്നു. വില ഈടാക്കാതെ 17 ഏക്കർ തീറായി നൽകി കൊച്ചിയിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 33 ഏക്കറിൽ 17.315 ഏക്കർ കെ.എം.ആർ.എല്ലിന് കമ്പോളവിലയായ 83.95 കോടിക്ക് പതിച്ചുനൽകാനായിരുന്നു മുൻ തീരുമാനം. ഈ തുക കെ.എം.ആർ.എല്ലിന് വായ്പ നൽകിയതായി കണക്കാക്കി 15 വർഷത്തേക്ക് മൊറട്ടോറിയം നൽകും. ഇതിനുശേഷം അഞ്ചുശതമാനം പലിശനൽകണം. എന്നാൽ, 30-ാം വർഷംമുതൽ അഞ്ച് തുല്യ ഗഡുക്കളായി സർക്കാരിലേക്ക് അടച്ചാൽമതി. ധാരണ ഇങ്ങനെയായിരുന്നെങ്കിലും പിന്നീട് കെ.എം.ആർ.എല്ലിന്റെ ബാധ്യത കുറയ്ക്കാൻ ഈ ഭൂമി മറിച്ചുവിൽക്കുന്നതിന് അവർ അനുമതിതേടി. റവന്യൂവകുപ്പിന്റെ എതിർപ്പ് മറികടന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാരുടെ സമിതി ഇതിന് അനുകൂല നിലപാടെടുത്തു. സ്ഥലവില തിരിച്ചടയ്ക്കണമെന്നതുൾപ്പെടെ ഒരു വ്യവസ്ഥയുമില്ലാതെ മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമി പതിച്ചുനൽകി. 2018 ഡിസംബറിലാണ് ഉത്തരവിറങ്ങിയത്. കേന്ദ്രവുമായുള്ള കരാർപ്രകാരം 98 കോടി രൂപ സമാഹരിക്കാനുള്ള സൗകര്യംമാത്രം ചെയ്തുകൊടുക്കേണ്ടതിനുപകരം സംസ്ഥാനസർക്കാർ 138 കോടിയിൽപ്പരം രൂപയുടെ ഭൂമി ദാനം നൽകുകയായിരുന്നു. 16 ഏക്കർകൂടി ചോദിച്ച് കെ.എം.ആർ.എൽ. പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ കൊച്ചിയിലുള്ള 16 ഏക്കർ ഭൂമികൂടി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ കെ.എം.ആർ.എൽ. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും ഇതിലുണ്ട്. 16 ഏക്കർ കൂടി വിട്ടുനൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എതിർപ്പുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3gCl8I3
via
IFTTT
No comments:
Post a Comment