കാഞ്ഞങ്ങാട്: പ്രിയ കൂട്ടുകാർക്കുമുന്നിൽ അവർ മനസ്സറിഞ്ഞുകൊട്ടി. മേളത്തെ ഉച്ചസ്ഥായിയിലെത്തിക്കാതെ ഈണത്തിൽ തീർത്ത താളം. കണ്ണുനിറയുന്നുണ്ടായിരുന്നു പലർക്കും. പാതിമുറിഞ്ഞ താളക്കൂട്ടമാണിത്. കല്ല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലും കൃപേഷും നേതൃത്വംകൊടുത്ത വാദ്യകലാസംഘം. വീണ്ടും സി.ബി.ഐ. അന്വേഷണത്തിനെത്തുന്നു എന്നറിഞ്ഞപ്പോൾ കല്ല്യോട്ടെ സ്മൃതികുടീരത്തിനു മുന്നിൽ ചെണ്ടയുമായെത്താൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചെണ്ടയിൽ പെരുക്കുന്ന ഭാഷ മറയത്തിരുന്ന് അവർ കേൾക്കാതിരിക്കില്ലെന്ന് വാക്കുകൾ മുറിഞ്ഞ് കൂട്ടുകാർ പറയുമ്പോൾ സ്മൃതികുടീരത്തിനടുത്തുണ്ടായിരുന്ന മറ്റുള്ളവരുടെ കണ്ണുകളും നിറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും ശരത്ലാലിന്റെ അച്ഛൻ പി.കെ. സത്യനാരായണൻ, കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ എന്നിവരും നടത്തിയ നിരാഹാരസമരം അവസാനിപ്പിക്കും മുൻപേയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്. ഒരിക്കൽ സി.ബി.ഐ. ഉദ്യോഗസ്ഥൻ ഇവിടെ എത്തിയതാണ്. എന്നാൽ, ഈ അന്വേഷണത്തിനെതിരേ സർക്കാർ അപ്പീൽഹർജി നൽകിയപ്പോൾ അവർ സങ്കടത്തോടെ പ്രാർഥിച്ചു. അതിനു ഫലമുണ്ടായി. സി.ബി.ഐ. അന്വേഷണത്തെ ഡിവിഷൻ ബെഞ്ചും ശരിവച്ചു. കഴിഞ്ഞദിവസം രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം 24 മണിക്കൂർ പിന്നിട്ട് ചൊവ്വാഴ്ച രാവിലെ 10-ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അനുകൂലവിധി വന്നതിനാൽ നിരാഹാരം 11 മണിവരെ നീണ്ടു. ആളും ബഹളവുമെല്ലാം ഉച്ചയോടെ ഒഴിഞ്ഞു. അതുകഴിഞ്ഞാണ് കൂട്ടുകാർ ചെണ്ടയുമേന്തി ശവകുടീരത്തിലെത്തിയത്. ശരത്ലാലിനും കൃപേഷിനും ഒാരോ ചെണ്ടെവച്ചു. അതിനുമുകളിൽ പുഷ്പങ്ങൾെവച്ചു. ശവകുടീരത്തിന്റെ ഇരുഭാഗത്തുമായി നിലയുറപ്പിച്ചു. ഏതാനും നിമിഷത്തെ താളം. കല്ല്യോട്ടെ വാദ്യകലാസംഘം രൂപവത്കരിച്ചത് ശരത്ലാലിന്റെ നേതൃത്വത്തിലായിരുന്നു. നൂറിലേറെപ്പേരുള്ള സംഘം. തങ്ങളുടെ ഇടതും വലതുമായിനിന്ന പ്രിയസ്നേഹിതർ അപ്രതീക്ഷിതമായി ഇല്ലാതായപ്പോൾ ഇവർക്ക് താങ്ങാനായില്ല. ചെണ്ട താഴെെവച്ചു. എല്ലാവരുടെയും നിർബന്ധത്തിനുവഴങ്ങിയാണ് വീണ്ടും ചെണ്ടയെടുത്തത്. സ്മൃതിമണ്ഡപത്തിൽ ആദ്യമായാണ് ഇവർ ചെണ്ടയുമായെത്തിയത്. ആദ്യം കൊട്ടാൻ കഴിഞ്ഞില്ല. ശരത്ലാലിന്റെയും കൃപേഷിന്റെയും അച്ഛൻമാർ പറഞ്ഞു- 'തങ്ങളുടെ പൊന്നോമനകൾക്ക് നിങ്ങൾ തീർക്കുന്ന താളത്തെക്കാൾ വലുതായി ഒന്നുമില്ലല്ലോ.' ഇതുകേട്ടമാത്രയിൽ അവർ ഒന്നിച്ചുകൊട്ടി. പ്രിയ കൂട്ടുകാർക്ക് തർപ്പണം. Content Highlights: Periya twin murder case
from mathrubhumi.latestnews.rssfeed https://ift.tt/3jdChcD
via
IFTTT
No comments:
Post a Comment