മൂന്നാർ: ഒടുവിൽ കുവിതന്നെ കണ്ടെത്തി, ഉരുൾപൊട്ടലിൽ കാണാതായ കളിക്കൂട്ടുകാരിയെ. പെട്ടിമുടി ദുരന്തത്തിൽ കാണാതായ തനുഷ്ക എന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹമാണ് കുവി എന്ന വളർത്തുനായ കണ്ടെത്തിയത്. തന്നെ സ്നേഹിച്ചുവളർത്തിയ വീട്ടുകാരെ തേടി ദുരന്തഭൂമിയിൽ കുവി നടക്കാൻ തുടങ്ങിയിട്ട് എട്ടുദിവസമായി. ഒടുവിൽ ആർക്കും കണ്ടുപിടിക്കാൻ കഴിയാതിരുന്ന തന്റെ കൂട്ടുകാരിയെ കണ്ടെത്തുകയും ചെയ്തു. ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ താഴെ പുഴയ്ക്ക് കുറുകെകിടന്ന മരത്തിൽതട്ടി ചെളിയിൽ പുതഞ്ഞനിലയിലായിരുന്നു മൃതദേഹം. രക്ഷാപ്രവർത്തകർ പുഴയിലും മറ്റും തിരയുമ്പോൾ കുവിയും കൂടെയുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ പുഴയിൽ നോക്കിനിൽക്കുന്ന നായയെ കണ്ട് സംശയംതോന്നിയ ഉദ്യോഗസ്ഥർ 11 മണിയോടെ ആ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയ ശേഷവും കുവി അവിടെത്തന്നെ കിടക്കുകയാണ്. തനുഷ്കയെ കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി. 14 പേരെക്കൂടി കണ്ടെത്താനുണ്ട്. തനുഷ്കയുടെ അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയും സഹോദരി പ്രിയദർശിനിയും കണ്ടെത്താനുള്ളവരുടെ പട്ടികയിലാണ്. മുത്തശ്ശി കറുപ്പായിമാത്രമാണ് കുടുംബത്തിൽ ജീവനോടെയുള്ളത്. 100 പേരടങ്ങുന്ന സംഘമാണ് ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പുഴയിലും ഇരുകരകളിലുമായി തിരച്ചിൽ നടത്തുന്നത്. content highlights: pettimudi landslide: pet dog helps to find deadbody of two year old
from mathrubhumi.latestnews.rssfeed https://ift.tt/30XgOyd
via
IFTTT
No comments:
Post a Comment