കാസർകോട്: തെളിവെടുപ്പിനിടെ കൈവിലങ്ങുമായി കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം ഉഡുപ്പിയിൽ കരയ്ക്കടിഞ്ഞു. മധൂർ കാളിയങ്ങാട്ടെ മഹേഷി(29)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഉഡുപ്പി കോട്ട തീരത്തടിഞ്ഞത്. മഹേഷിന്റെ രണ്ട് കൈപ്പത്തികളും വേർപെട്ട നിലയിലാണ്. തിരകളിൽപ്പെട്ടാകാം ജീർണിച്ച മൃതദേഹത്തിൽനിന്ന് രണ്ട് കൈപ്പത്തികളും വേർപെട്ടുപോയതെന്ന് കരുതുന്നു. ഇയാൾ പുഴയിൽ ചാടുമ്പോൾ അണിഞ്ഞിരുന്ന നാട്ടിലെ ക്ലബ്ബിന്റെ പേര് പതിച്ച ഓറഞ്ച് നിറത്തിലുള്ള ടീഷർട്ട് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചു. ടീഷർട്ടിൽ രുദ്ര ഫ്രണ്ട്സ് ഭഗവതിനഗർ എന്നെഴുതിയിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങാൻ കേസന്വേഷിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അസൈനാറിന്റെയും കാസർകോട് ഇൻസ്പെക്ടർ പി.രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘം ഉഡുപ്പിയിലെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ ജൂലായ് 21-ന് രാത്രിയിലാണ് മഹേഷിനെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് രാവിലെ ഒൻപതോടെ കാസർകോട് കസബ മത്സ്യബന്ധന തുറമുഖത്തോടു ചേർന്നുള്ള പുലിമുട്ടിൽ തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് മഹേഷ് അഴിമുഖത്തേക്ക് ചാടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും തീരദേശ പോലീസും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കാളിയങ്ങാട്ടെ ബാബുവിന്റെയും സരോജിനിയുടെയും മകനാണ് മഹേഷ്. സഹോദരങ്ങൾ: ഹരിണി, അശോകൻ, ചന്ദ്രാവതി, മോണിഷ. 15 ദിവസം; 130 കിലോമീറ്റർ :മഹേഷിന്റെ മൃതദേഹം 15 ദിവസത്തിനിടെ കടലിലൂടെ ഒഴുകിയത് 130 കിലോമീറ്റർ. ആദ്യദിവസംതന്നെ അഴിമുഖത്തെ അടിയൊഴുക്കിൽ മൃതദേഹം ഒഴുകിപ്പോയിരിക്കാമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക തീരമേഖലയിലെ പോലീസ് സ്റ്റേഷനുകളിലേക്കെല്ലാം ജില്ലാ പോലീസ് മേധാവി ഡി.ശില്പ അറിയിപ്പ് നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/39XmVpp
via
IFTTT
No comments:
Post a Comment