വടക്കാഞ്ചേരി: കോടശ്ശേരിമലയിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്റെ മകൻ സനീഷ് (28) ആണ് മരിച്ചത്. കോടശ്ശേരിമലയിലെ നായാടിക്കോളനിയിലാണ് നാടിനെ ഭീതിയിലാഴ്‌ത്തിയ കൊലപാതകം നടന്നത്. കോളനി നിവാസി സത്യന്റെ മകൾ നാഗമ്മയെന്ന സമീറ (22), ഭർത്താവ് ചിയ്യാരം ആലുംവെട്ടുവഴി കൊണ്ടാട്ടുപറമ്പിൽ ഇസ്മയിൽ (38), ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിലുള്ള ആളുമായിരുന്നു മരിച്ച സനീഷ്. കൂലിപ്പണിചെയ്തും ലോറി ഓടിച്ചും കഴിയുകയായിരുന്ന ഇയാൾ കോളനിയിലെ നിത്യസന്ദർശകനായിരുന്നു. സംഭവത്തിനുശേഷം സനീഷിന്റെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. നാഗമ്മയും സനീഷും പരിചയക്കാരാണ്. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചോടെ സനീഷും സമീറ ഉൾപ്പെടെയുള്ള പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് സന്ധ്യയോടെ അടിപിടിയും ബഹളവും തുടങ്ങി. കൈയാങ്കളിയായതോടെ സമീപത്തെ കുടുംബങ്ങൾ കോളനിയിൽനിന്ന് പുറത്തേക്കിറങ്ങി. ഇവർ തിരിച്ചെത്തിയപ്പോൾ സനീഷിനെ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്നതാണ് കണ്ടത്. ഇതു തടയാൻ ശ്രമിച്ചെങ്കെിലും ഇസ്മയിൽ വാൾ വീശി ഓടിച്ചെന്ന് സമീപവാസികൾ പറഞ്ഞു. പരിക്കേറ്റ് ബോധമറ്റ സനീഷിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തിച്ചെങ്കിലും പ്രതികൾ അനുവദിച്ചില്ല. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.പോലീസ് സ്ഥലത്തെത്തുന്നതിനുമുൻപെ സനീഷ് മരിച്ചു. മരത്തിൽ കെട്ടിയിരുന്ന കയർ അറുത്ത് മൃതദേഹം നിലത്തുകിടത്തിയ നിലയിലായിരുന്നു. തലയിൽ വെട്ടേറ്റ മുറിവുകളും ശരീരമാകെ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. ഷർട്ട് അല്ലാതെ മറ്റ് വസ്ത്രങ്ങളൊന്നും ശരീരത്തിലുണ്ടായിരുന്നില്ല. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3j3YsC5
via
IFTTT
No comments:
Post a Comment