കുമളി: മണിക്കൂറുകളോളം കാത്തിരിന്നിട്ടും മുൻസിപ്പാലിറ്റി അധികൃതർ ആംബുലൻസ് സൗകര്യമൊരുക്കിയില്ല. കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം കൊച്ചുമകന് ഉന്തുവണ്ടിയിൽ ശ്മശനത്തിൽ കൊണ്ടുപോയി സംസ്കരിക്കേണ്ടിവന്നു. മുൻകരുതലുകളില്ലാതെയാണ് പൊതുവഴിയിലൂടെ മൃതദേഹം ഉന്തുവണ്ടിയിൽ കൊണ്ടുപോയത്. തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ഗൂഡല്ലൂർ മുനിസിപ്പാലിറ്റിയുടെ പതിനാലാം വാർഡിൽ അഴകുപ്പിള്ള സ്ട്രീറ്റിലെ ചിന്നമ്മാളാണ്(80) ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. ഉദരചികിത്സയ്ക്കായി ചിന്നമ്മ, ഏതാനും ദിവസം മുമ്പാണ് ഗൂഡല്ലൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. മരുന്ന് നൽകിയതിനൊപ്പം ഇവരുടെ സ്രവവും പരിശോധിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. കിടക്ക ഒഴിവില്ലാത്തതിനാൽ തത്കാലം വീട്ടിൽ കഴിയണമെന്നും അടുത്തദിവസം ആശുപത്രിയിലേക്ക് മാറ്റാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ, ആശുപത്രിയിലേക്ക് മാറ്റും മുമ്പ് ശനിയാഴ്ച രാവിലെ ഇവർ മരിച്ചു.വിവരം ബന്ധുക്കൾ ഗൂഡല്ലൂർ മുൻസിപ്പാലിറ്റിയിൽ അറിയിച്ചു. ആംബുലൻസ് ലഭ്യമാക്കണമെന്ന് ബന്ധുക്കൾ ഉദ്യോസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ, ഓട്ടത്തിലായതിനാൽ ആംബുലൻസ് വരാൻ താമസിക്കും എന്ന മറുപടിയാണ് ലഭിച്ചത്. കൊറോണാ ഭീതിമൂലം ആരും വരാൻ തയ്യാറായില്ല. സമീപവാസികൾ, മൃതദേഹം വെച്ചോണ്ടിരിക്കുന്നതിനെതിരേ പ്രതിഷേധവുമായിയെത്തി.സമീപത്തെ പി.എച്ച്.സി.യിൽനിന്നും, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എങ്ങനെ മറവുചെയ്യണമെന്നത് ബന്ധുക്കൾ ചോദിച്ചറിഞ്ഞു. തുടർന്ന് കൊച്ചുമകൻ മൃതദേഹം ഉന്തുവണ്ടിയിൽ ഒരുകിലോമീറ്ററോളം അകലെയുള്ള ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോയയാളോ അനുഗമിച്ചിരുന്നവരോ പി.പി.ഇ. കിറ്റ് ധരിച്ചില്ല. മറ്റ് മുൻകരുതലും എടുത്തില്ല. ഇതോടെ, ഗ്രാമത്തിലെ ജനങ്ങൾ കൊറോണ ഭീതിയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2XnMAlQ
via
IFTTT
No comments:
Post a Comment