തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ‘സഖാവേ’ ഉള്ളൂ, അത് സ്ഥാപകനേതാവായ പി. കൃഷ്ണപിള്ളയാണ്. പാർട്ടിയുടെ പിളർപ്പിനുശേഷം സി.പി.ഐ.യും സി.പി.എമ്മും അവർക്കൊപ്പം ചേർത്തുനിർത്താൻ ശ്രമിക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്. 1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ മുഹമ്മയിലെ കയർത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽക്കഴിയുമ്പോൾ പാമ്പുകടിയേറ്റാണ് കൃഷ്ണപിള്ള മരിക്കുന്നത്. ആ ഓർമയ്ക്ക് ബുധനാഴ്ച 72 വർഷം പൂർത്തിയാവുകയാണ്. വൈക്കത്ത് കൃഷ്ണപിള്ളയുടെ ജന്മഗൃഹം നിലനിന്ന ഭൂമി വീണ്ടെടുത്താണ് ഇത്തവണ സി.പി.ഐ.യുടെ സ്മരണാഞ്ജലി. ഈ ഇടപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടാണ് നടത്തിയത്. അതും സി.പി.എം.പോലും അറിയാതെ. വേമ്പനാട്ടുകായലിന്റെ കാറ്റും വൈക്കം ക്ഷേത്രത്തിന്റെ സാമിപ്യവുമുള്ള പറൂർ തറവാട്ടിലാണ് കൃഷ്ണപിള്ള ജനിച്ചത്. തറവാടും ഒന്നരയേക്കർ ഭൂമിയുമാണ് നേരത്തേയുണ്ടായിരുന്നത്. കൃഷ്ണപിള്ള ഗൃഹനാഥനായപ്പോൾ സ്വത്ത് ഭാഗംവെച്ചു. ആദ്യം കൃഷ്ണപിള്ള ഇതിന് എതിരായിരുന്നെങ്കിലും ക്ഷയിച്ചുതുടങ്ങിയ തറവാടിന്റെ കാരണവർ ഒടുക്കം ഭാഗംവെക്കലിന് വഴങ്ങി. 2000 രൂപയ്ക്ക് പുരയിടവും പറമ്പും തീറുകൊടുത്തു. കൃഷ്ണപിള്ള, സഹോദരൻ നാണപ്പൻ, സഹോദരി ഗൗരിയമ്മ എന്നിവർ ഇത് പങ്കിട്ടു. തിരിച്ചെത്തുമ്പോൾ 1000 രൂപ തന്നാൽമതിയെന്നു പറഞ്ഞ് അന്ന് കൃഷ്ണപിള്ള നാടുവിട്ടു. പലയിടത്തായി അലഞ്ഞതും ഹിന്ദിവിശാരദനായതും കമ്യൂണിസ്റ്റായി കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വളർന്നതുമെല്ലാം പിന്നീടുള്ള ചരിത്രം. അന്ന് തീറുകൊടുത്ത ഭൂമി കെ.എസ്. സുനീഷ്, കെ.എസ്. കണ്ണൻ, നന്ദിനി സോമൻ എന്നിവരുടെ പേരിലായിരുന്നു ഇപ്പോഴുണ്ടായിരുന്നത്. ഇവരിൽനിന്നാണ് സി.പി.ഐ. വാങ്ങുന്നത്. കാനം നേരിട്ടാണ് കാര്യങ്ങൾ സംസാരിച്ചുറപ്പിച്ചത്. അതിനു ശേഷമാണ് സി.പി.എം. പ്രാദേശികനേതാക്കൾ പോലും ഇക്കാര്യം അറിഞ്ഞത്. ജന്മഗൃഹം അടങ്ങുന്ന പതിനാറരസെന്റ് സ്ഥലം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം രാജേന്ദ്രന്റെ പേരിലാണ് വാങ്ങിയത്. കാനം രാജേന്ദ്രൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഒരു സ്മാരകം ഇവിടെ കൃഷ്ണപിള്ളയുടെ പേരിൽത്തന്നെ ഉയർത്താനാണ് ആലോചിക്കുന്നത്. വിശാലമായ ഒരു റഫറൻസ് ലൈബ്രറിയും സ്ഥാപിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2FsmNTt
via
IFTTT
No comments:
Post a Comment