കയ്പമംഗലം (തൃശ്ശൂർ): മൂന്നുപീടികയിലെ ജൂവലറി കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. മോഷണം നടന്നുവെന്നു പറയുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ സ്വർണം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഈ നിർണായകവിവരങ്ങൾ ലഭിച്ചത്.ജൂവലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ടെന്നത് ശരിയാണെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. എന്നാൽ, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. അതേസമയം കടയിലെ സെയിൽസ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല.ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കിൽനിന്ന് ഉടമ വൻതുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. സ്വർണം നഷ്‌ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവിൽനിന്ന് രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകൾ നടത്തിയ ഉടമയ്ക്ക് ഇതിൽ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജൂവലറിയുടെ ഭിത്തി തുരന്ന് അകത്തുകടന്നത് ആരാണെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. മാതൃഭൂമിയോട് പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ് ജൂവലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോൾഡ് ഹാർട്ട് ജൂവലറി കുത്തിത്തുരന്ന്് മൂന്നേകാൽ കിലോ സ്വർണം കവർന്നുവെന്നാണ് പരാതി. രാവിലെ കടതുറന്ന ഉടമയും മാനേജരും ഭിത്തി തുരന്നതായി കണ്ടെന്നും ഉടൻ പോലീസിൽ പരാതി നൽകിയെന്നുമായിരുന്നു വിവരം. ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നുകിലോ 120 ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഉടമ പോലീസിന് മൊഴി നൽകിയത്. തുടർന്ന് എസ്.പി. ഉൾപ്പെടെയുള്ള ഉന്നതസംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വഴിത്തിരിവുണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/31iKAxQ
via
IFTTT
No comments:
Post a Comment