തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെപേരിൽ രോഗികളുടെ ഫോൺവിളികളുടെ രേഖകൾ ശേഖരിക്കുന്നത് വിവാദത്തിൽ. ഒരു നിയമത്തിന്റെയും പിൻബലമില്ലാതെയുള്ള ഈ നടപടി വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നെന്ന ആരോപണമാണുള്ളത്. സമ്പർക്കപ്പട്ടിക തയ്യാറാക്കാനല്ലാതെ, മറ്റാവശ്യങ്ങൾക്കൊന്നും ഇത് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിപക്ഷം പോലീസ് നടപടിക്കെതിരേ തിരിഞ്ഞിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉയർന്നുവന്നിരുന്നു. ബി.എസ്.എൻ.എലിൽനിന്ന് കൃത്യമായി ഫോൺരേഖകൾ ലഭ്യമാക്കാൻ ഇന്റലിജന്റ്‌സ് മേധാവിയും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യും ഇടപെടണമെന്നും പോലീസ് മേധാവി ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളിൽ വൊഡാഫോണിൽനിന്ന് വിവരം ലഭിക്കുന്നത് വൈകുന്നതിൽ ഇടപെടണമെന്നും നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവ് പ്രതിഷേധവുമായെത്തിയത്. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് അനുസരിച്ചാണ് ഫോൺരേഖകൾ എടുക്കുന്നതെങ്കിൽ സംസ്ഥാനത്ത് ഫോൺരേഖകൾ എടുക്കുന്ന ഈ സാഹചര്യത്തിന് ടെലിഗ്രാഫ് ആക്ടിന്റെ പിന്തുണയുണ്ടാകില്ലെന്നും വാദമുണ്ട്. ഒപ്പം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമുയർന്നു.കോവിഡ് നിയന്ത്രിക്കാൻ കേന്ദ്രം പുറപ്പെടുവിച്ച സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരമാണ് ഈ നടപടിയെന്ന വിശദീകരണവും ഉയരുന്നുണ്ട്. പക്ഷേ, കേന്ദ്രത്തിന്റെ ഈ മുൻകരുതൽ നിർദേശങ്ങളിൽ ഫോൺരേഖകൾ ശേഖരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ പോലീസ് പല സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് നിർദേശമെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/31T2V3B
via
IFTTT
No comments:
Post a Comment