ശ്രീനഗർ: ജമ്മുകശ്മീരിലെ ഭരണക്രമം വളരെ മോശവും നശിച്ച അവസ്ഥയിലുമാണെന്ന് ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം. കശ്മീരിലെ മുഴുവൻ രാഷ്ട്രീയ വ്യവസ്ഥിതിയും ജന്മിത്വത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മറ്റ് പ്രദേശങ്ങൾ പുരോഗതി കൈവരിക്കുമ്പോഴും ഈയൊരു പ്രദേശം മാത്രം പിന്നാക്കം നിൽക്കുന്നുവെന്നും സുബ്രഹ്മണ്യം പറഞ്ഞു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ വാർഷികവുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 വരെ ജമ്മുകശ്മീരിലെ ഭരണകൂട വ്യവസ്ഥകൾ സമ്പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രഹമണ്യം 2018 ജൂൺ 20 നാണ് ജമ്മുകശ്മീരിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായത്. ജമ്മുകശ്മീരിലെ എൻജിനീയറിങ് വിഭാഗം രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേതിനേക്കാൾ 40 വർഷം പിന്നിലാണെന്നും സാങ്കേതിക വിഭാഗത്തിന്റെ അവസ്ഥയും പരിതാപകരമാണെന്നും അദ്ദേഹം പറയുന്നു. 10 വർഷം മുമ്പ് വരെഇവിടെ ഒരു ലോകബാങ്ക് പദ്ധതി പോലും വന്നിരുന്നില്ല. ആദ്യത്തെ ലോകബാങ്ക് പദ്ധതി 2011-12 വർഷത്തെ എഡിബി വായ്പയുടെ പദ്ധതിയാണ്. രാജ്യത്തെ മറ്റ് സ്ഥലങ്ങൾ മുന്നോട്ടുപോകുമ്പോൾ ഈ പ്രദേശം മാത്രം മഹാരാജാ ഹരിസിങ്ങിന്റെ കാലത്തേതുപോലെ നിലനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവിടെ എല്ലാം ജന്മിത്വമാണ് നിയന്ത്രിക്കുന്നത്. രാഷ്ട്രീയ- ഭരണ വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ജന്മിത്വമാണ്. ചട്ടങ്ങളോ നിയന്ത്രണങ്ങളോ ഒന്നും തന്നെ പാലിക്കപ്പെട്ടിരുന്നില്ല. 80 ശതമാനവും കേന്ദ്രഫണ്ടുകൾകൊണ്ടാണ് ജമ്മു കശ്മീർ പ്രവർത്തിക്കുന്നത്. മാസം 2,000 കോടിയാണ് സംസ്ഥാനത്തിന്റെ വരുമാനം. ആയിരം കോടി സംസ്ഥാനത്തിന്റെ റവന്യുവും ബാക്കി ആയിരം കോടി കേന്ദ്രം നൽകുന്ന നികുതി വിഹിതവുമാണ്. അതേസയം സംസ്ഥാനത്തിന്റെ വാർഷിക ബജറ്റ് ഒരുലക്ഷം കോടിക്ക് മുകളിലുള്ളതും. സംസ്ഥാനത്തിന്റെ യാഥാർഥ വരുമാനം എന്നത് 10,000 മുതൽ 12,000 കോടി വരെ മാത്രമാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനം ഇത്രയും നാൾ രാജ്യത്തിന്റെ പണം കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നതാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി നിർവഹണത്തിലും ജമ്മുകശ്മീർ വളരെ പിന്നിലാണ്. അഞ്ചുമുതൽ 12 വർഷം വരെയെടുത്താണ് പല പദ്ധതികളും പൂർത്തിയാക്കുന്നത്. കഴിഞ്ഞ 26 വർഷമായി ഝലം നദിക്ക് കുറകെ ഒരു പാലം നിർമിക്കാൻ തുടങ്ങിയിട്ട്. ബരാമുള്ളയുടെ മുഖഛായതന്നെ മാറാനും സൈനിക നീക്കത്തിന് വേഗം കൂട്ടാനുമൊക്കെ ഈ പാലം വന്നാൽ സഹായകരമാകും. എന്നാൽ ഇതാണ് അവസ്ഥ. ഇവിടെ എല്ലാ പദ്ധതികളും അഴിമതിക്ക് വേണ്ടിയാണ് രൂപംകൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഒരു ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തൊരിടത്തും ഈ പദ്ധതിക്ക് വേണ്ടി ആരെയും നീരീക്ഷണങ്ങൾക്ക് വേണ്ടി നിയമിച്ചിട്ടില്ല. എന്നാൽ ഇവിടെ 3,500 ആളുകളെയാണ് ഇത്തരത്തിൽ നിയമിച്ചിട്ടുള്ളത്. ഇതൊക്കെ ചെയ്തത് ആരാണെന്ന് പറഞ്ഞാൽ നിങ്ങൾ ലജ്ജകൊണ്ട് ശിരസ് താഴ്ത്തേണ്ടി വരും. ഇതേപോലെ 2700 ബിഎ ബിരുദ ധാരികളെ മാസം 3,000 രൂപയ്ക്ക് ജില്ലാ റിവർ കമ്മിറ്റിയിലേക്ക് സ്പോർട്സ് ക്വാട്ടയിൽ എടുക്കും. ഏഴ് വർഷത്തിന് ശേഷം ഇവരെ കായികാധ്യാപകരായി നിയമിക്കുന്ന വിചിത്രമായ രീതിയും ജമ്മുകശ്മീരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ കുറ്റപ്പെടുത്തുകയല്ല, വ്യവസ്ഥയ്ക്ക് ഉള്ളിൽ നിൽക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് താൻ ഇതൊക്കെ പറയുന്നതെന്നും സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ സംവിധാനങ്ങൾ മുഴുവൻ തകർന്ന നിലയിലാണ്. അതിനെ ശരിയാക്കിയെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാജപദ്ധതികളുടെ മറവിലാണ് സംസ്ഥാനം ഇത്രയുംകാലം മുന്നോട്ടുപോയിരുന്നത്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞില്ലായിരുന്നുവെങ്കിൽ സംസ്ഥാനം നിശ്ചയമായും സാമ്പത്തികമായും ഭരണപരമായും തകർന്നുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Jammu Kashmir was run like a Ponzi scheme: Chief Secretary
from mathrubhumi.latestnews.rssfeed https://ift.tt/2PIHE6O
via
IFTTT
No comments:
Post a Comment