മോനിപ്പള്ളി: മിന്നുചാർത്തിയ കൈകൾകൊണ്ട് ശരീരമാസകലം കുത്തേറ്റ്, ചോരവാർന്ന്, മരണത്തോട് മല്ലടിച്ച് ആശുപത്രിയിലേക്ക് പോകുമ്പോഴും മെറിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ-എനിക്കൊരു കുഞ്ഞുണ്ട്, അവൾക്കുവേണ്ടി ജീവിക്കണം. ആ പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെ മെറിൻ മണ്ണിലേക്ക് മറഞ്ഞു.പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഊരാളിൽ വീട്ടിൽ വീണ്ടും ഒരു പൊട്ടിക്കരച്ചിൽ ഉയർന്നപ്പോഴും ഇതൊന്നുമറിയാതെ നോറയും വലിയ സ്ക്രീനിലേക്ക് നോക്കി. പ്രിയപ്പെട്ട അമ്മ ഇനിയൊരിക്കലും തനിക്ക് മുത്തം തരാൻ ഓടിവരില്ലെന്നൊന്നും ഇപ്പോഴും അവൾക്കറിയില്ല.അമേരിക്കയിൽ ശവസംസ്കാരം നടന്നപ്പോൾ, ചടങ്ങുകൾ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകൾ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓൺലൈൻവഴി കാണാൻമാത്രമാണ് കഴിഞ്ഞത്.ബുധനാഴ്ച സൗത്ത് ഫ്ലോറിഡ ടാംപയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലായിരുന്നു ശവസംസ്കാരശുശ്രൂഷകൾ. ഫാ. ജോസ് ആദംപള്ളി കാർമികത്വം വഹിച്ചു. ഹിൽസ്‌ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ മൃതദേഹം അടക്കംചെയ്തു. ശവസംസ്കാരശുശ്രൂഷകൾ അമേരിക്കയിൽ തുടങ്ങുംമുമ്പേ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത പ്രത്യേക കുർബാനയും ഒപ്പീസും നടത്തി. ഫാ. കുര്യൻ തട്ടാറുകുന്നേൽ കാർമികത്വം വഹിച്ചു. ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങൾക്കൊപ്പം കൊണ്ടുവന്ന നോറ പള്ളിമുറ്റത്തുകൂടി നടക്കുന്നത് ആരെയും കരയിക്കുന്ന കാഴ്ചയായിരുന്നു. ചൊവ്വാഴ്ച മെറിൻ ജോയിക്ക് സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചിരുന്നു. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എസ്കെറാനോ ഫ്യൂണറൽ ഹോമിൽ മെറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് അന്ത്യാഞ്ജലിയർപ്പിച്ചത്. ഫാ.ബിൻസ് ചേത്തലിൽ ഇവിടെ പ്രാർഥനകൾക്ക് നേതൃത്വം നൽകി.ജൂലായ് 28-ന് അമേരിക്കൻ സമയം രാവിലെ 7.30-നാണ് മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മരങ്ങാട്ടിൽ ജോയി-മേഴ്‌സി ദമ്പതിമാരുടെ മകളായ മെറിൻ ജോയിയെ(27) ഭർത്താവ് ഫിലിപ്പ് മാത്യു (നെവിൻ-34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിൻ ജോലിനോക്കുന്ന കോറൽ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാർക്കിങ് പ്രദേശത്തായിരുന്നു സംഭവം. നെവിൻ ഇപ്പോൾ അമേരിക്കയിൽ പോലീസ്‌കസ്റ്റഡിയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3gyqeWn
via
IFTTT
No comments:
Post a Comment