അയോധ്യ: ഭക്തരുടെ വർഷങ്ങൾനീണ്ട കാത്തിരിപ്പിനും നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവിൽ ബുധനാഴ്ച അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് തുടക്കമാകും. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രംപണിക്ക് ഔപചാരിക തുടക്കംകുറിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും. മംഗളകർമത്തിനു മുന്നോടിയായി അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3i6l44n
via
IFTTT
No comments:
Post a Comment