മുംബൈ: കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകൾ പുനഃക്രമീകരിക്കുന്നതിൽ കൂടുതൽ കമ്പനികൾക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികൾക്ക് വായ്പകൾ പുനഃക്രമീകരിക്കുന്നതിന് അവസരം നൽകാനാണ് ആർ.ബി.ഐ. അനുമതി നൽകിയിട്ടുള്ളത്. ഈ നിബന്ധനയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പി.എൻ.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാർജുൻ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കൾ പണലഭ്യതയുടെ കാര്യത്തിൽ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കൾക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാൽ, 25 കോടിക്കുമുകളിൽ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയിൽ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകൾ പ്രത്യേകം പരാമർശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്. വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകൾ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ 30 ദിവസം മുതൽ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകൾ നിഷ്ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവർ മുന്നോട്ടുപോകുന്നത്. റിസർവ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയിൽപ്പെട്ട് ഇവർക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാൽ അവ വൈകാതെ നിഷ്ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുൻഗണനാടിസ്ഥാനത്തിൽ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാർജുൻ ആവശ്യപ്പെടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3kCdi4k
via
IFTTT
No comments:
Post a Comment