പെട്ടിമുടി: മൂന്നാർ രാജമലയ്ക്കുസമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ശനിയാഴ്ച മണ്ണിനടിയിൽനിന്ന് ഒൻപത് മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ മരണസംഖ്യ 26 ആയി. മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പെട്ടിമുടിക്കുസമീപത്തെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയിലെ ഭൂമിയിൽ സംസ്കരിച്ചു.വെള്ളിയാഴ്ച വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടിന് പുനരാരംഭിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ശനിയാഴ്ച രാവിലെ മഴയുടെ ശക്തി കുറഞ്ഞത് സഹായമായി. പ്രദേശവാസികളുടെ സഹായത്തോടെ ഓരോ ലയവും ഇരുന്ന സ്ഥാനങ്ങൾ നോക്കിയാണ് മണ്ണുമാറ്റിയത്. ഉച്ചയ്ക്കുമുന്പുതന്നെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. ഉച്ചയ്ക്കുശേഷം മഴ ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിച്ചു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതിമന്ത്രി എം.എം.മണി, ഡീൻ കുര്യാക്കോസ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ ആറ് വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടിൽനിന്ന് 50,000 രൂപവീതം നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു. വാച്ചർമാരായ മണികണ്ഠൻ, അച്യുതൻ, രാജ, ഡ്രൈവർമാരായ ഗണേശൻ, മയിൽസ്വാമി, ലേഡിവാച്ചർ രേഖ എന്നിവരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ രേഖയുടെ മൃതദേഹം ലഭിച്ചു. ഇവരെല്ലാം താത്‌കാലിക ജീവനക്കാരാണ്.
from mathrubhumi.latestnews.rssfeed https://ift.tt/30E647N
via
IFTTT
No comments:
Post a Comment