കൊച്ചി: ലെബനനിലെ ബയ്‌റുത്തിലുണ്ടായ വമ്പൻ സ്ഫോടനത്തിനു കാരണമായ അമോണിയം നൈട്രേറ്റിന്റെ ശേഖരം കേരളത്തിലുമുണ്ട്. 5000 മുതൽ 35,000 വരെ കിലോഗ്രാമാണ് വിവിധ ജില്ലകളിലായി സംഭരിച്ചിരിക്കുന്നത്.സ്ഫോടനങ്ങൾക്കായി ക്വാറികളിലേക്കും അനസ്തേഷ്യയ്ക്കായുള്ള നൈട്രസ് ഓക്സൈഡ് നിർമിക്കാനുമാണ് കേരളത്തിൽ ഇത് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ 17 ലൈസൻസുകൾ കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നൽകിയിട്ടുണ്ട്. ബയ്‌റുത്തിലെ തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് ശേഖരമാണ് പൊട്ടിത്തെറിച്ചത്. കേരളത്തിൽ തൃശ്ശൂരും എറണാകുളത്തുമുള്ള ഓരോ ലൈസൻസുകൾ അനസ്തേഷ്യയ്ക്കായുള്ള നൈട്രസ് ഓക്‌സൈഡ് നിർമിക്കാനാണ്. ബാക്കിയുള്ളവ മുഴുവൻ ക്വാറികളിൽ സ്ഫോടനം നടത്താനും. ഇന്ത്യയിൽ അമോണിയം നൈട്രേറ്റ് ഉത്പാദിപ്പിക്കുന്നത് പുണെയിലുള്ള ദീപക് ഫെർട്ടിലൈസേഴ്‌സ് ആൻഡ് പെട്രോകെമിക്കൽസ് കോർപറേഷനാണ്. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്. മുംബൈ, വിശാഖപട്ടണം തുറമുഖങ്ങളിലൂടെ മാത്രമേ അമോണിയം നൈട്രേറ്റ് ഇറക്കുമതിചെയ്യാൻ പെസോ അനുവദിച്ചിട്ടുള്ളൂവെന്ന് പെസോയുടെ കേരള-ലക്ഷദ്വീപ് മേധാവി ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. അമോണിയം നൈട്രേറ്റ് മൂലം ഇന്ത്യയിൽ ഇതുവരെ അപകടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ഫോടനസാധ്യതപൊട്ടിത്തെറിക്കണമെങ്കിൽ ഇന്ധനവുമായി, അഥവാ പെട്രോളോ ഡീസലോ ആയി സമ്പർക്കത്തിൽ വരണം. അല്ലെങ്കിൽ മറ്റു സ്ഫോടകവസ്തുക്കൾ അമോണിയം നൈട്രേറ്റിനൊപ്പം ഉപയോഗിക്കണം.സൂക്ഷിക്കേണ്ടത്കോൺക്രീറ്റ് കെട്ടിടത്തിൽ ചാക്കുകളിലാക്കി വേണം സൂക്ഷിക്കാൻ. രണ്ടരമീറ്റർ കൂടുതൽ ഉയരത്തിൽവെക്കരുത്. സംഭരണശേഷിയനുസരിച്ച് ഭിത്തിയിലേക്കുള്ള അകലം നാലരമുതൽ ഒമ്പതുവരെ മീറ്ററാണ്. മിന്നൽരക്ഷാചാലകം വേണം. സബ് ഇൻസ്‌പെക്ടർ റാങ്കിനു മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥർ ആറുമാസം കൂടുമ്പോൾ സംഭരണകേന്ദ്രത്തിൽ പരിശോധന നടത്തണം.
from mathrubhumi.latestnews.rssfeed https://ift.tt/3gshpNT
via
IFTTT
No comments:
Post a Comment