തിരുവനന്തപുരം: പതിനൊന്നു മണിക്കൂർ തീപാറിയ ചർച്ച. അതിൽ മൂന്നേമുക്കാൽ മണിക്കൂർ മുഖ്യമന്ത്രിയുടെ മറുപടി. ഒടുവിൽ, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കേരള നിയമസഭ വോട്ടിനിട്ട് 40-നെതിരേ 87-നു തള്ളി. അഞ്ചുമണിക്കൂറാണ് ചർച്ചയ്ക്കായി നിശ്ചയിച്ചതെങ്കിലും ആരോപണ, പ്രത്യാരോപണങ്ങൾ നീണ്ടതോടെ പ്രമേയം വോട്ടിനിട്ടത് രാത്രി 9.20-നാണ്. കേരള നിയമസഭയിൽ ഒരു അംഗം നടത്തുന്ന ഏറ്റവുംനീണ്ട പ്രസംഗവുമായി മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ മറുപടി മൂന്നുമണിക്കൂർ പിന്നിട്ടപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ, മുഖ്യമന്ത്രി പിന്മാറിയില്ല. വീണ്ടും ഒരു മണിക്കൂറോളം പ്രതിപക്ഷ ബഹളത്തിനിടയിലും ഭരണനേട്ടങ്ങൾ എണ്ണിപ്പറയുകയും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. യു.ഡി.എഫുമായുള്ള ഭിന്നതയെത്തുടർന്ന് വോട്ടെടുപ്പിൽനിന്ന് കേരള കോൺഗ്രസ് ജോസ് കെ. മാണി പക്ഷത്തെ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർ വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോയില്ലെന്ന് പറഞ്ഞ ബി.ജെ.പി. അംഗം ഒ. രാജഗോപാലും വോട്ടെടുപ്പിനുണ്ടായിരുന്നില്ല. ഏറെ ആരോപണങ്ങൾ നേരിട്ട മന്ത്രി കെ.ടി. ജലീലും സഭയിലുണ്ടായിരുന്നില്ല. കോൺഗ്രസിലെ വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. സർക്കാരിനെതിരേ സ്പ്രിംക്ളർമുതൽ ജലീൽ വിവാദംവരെയുള്ള കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായെന്നതായിരുന്നു ആരോപണങ്ങളുടെ തുറുപ്പുചീട്ട്. ദേശീയപാതയോരത്ത് ഭൂമി കൈമാറ്റം, പി.പി.ഇ. കിറ്റ് വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളും ഉയർത്തി. ലൈഫ് മിഷൻ പദ്ധതിയിൽ പുറത്തുവന്ന നാലേകാൽ കോടിക്കുപുറമേ അഞ്ചുകോടിയുടെ കമ്മിഷൻ ഇടപാടുകൂടി നടന്നെന്ന ആരോപണവും ഉയർന്നു. എന്നാൽ, ലൈഫ് മിഷൻ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി മുഖ്യമന്ത്രിയിൽനിന്നുണ്ടായില്ല. ആരോപണങ്ങൾക്ക് മറുപടിപറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം പിന്നീട് കുറ്റപ്പെടുത്തി. യു.ഡി.എഫിലെ കക്ഷികൾക്ക് പരസ്പരമാണ് വിശ്വാസമില്ലാത്തതെന്നുപറഞ്ഞ് പരിഹസിച്ച മുഖ്യമന്ത്രി കൂടുതൽ നല്ലവാഗ്ദാനങ്ങൾ കിട്ടിയാൽ കോൺഗ്രസിൽനിന്ന് നേതാക്കൾ ബി.ജെ.പി.യിലേക്കു പോകാൻ കാത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഓഖി, പ്രളയം, നിപ, കോവിഡ് പ്രതിസന്ധികളിൽ സർക്കാരിന്റെ പ്രവർത്തനം അക്കമിട്ടുനിരത്തിയ മുഖ്യമന്ത്രി ഭരണത്തെസംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് ഇറക്കുമെന്ന് വ്യക്തമാക്കി. 600 വാഗ്ദാനങ്ങളിൽ 30 എണ്ണമേ ഇനി ചെയ്യാനുള്ളൂവെന്നും അതും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സഭ തുടങ്ങിയപ്പോൾത്തന്നെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ച സ്പീക്കർ മാറിനിൽക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. നോട്ടീസ് ക്രമപ്രകാരമല്ലാത്തതിനാൽ അത് സ്പീക്കർ നിരാകരിച്ചു. മുഖ്യമന്ത്രി രാജിവെക്കുകയെന്ന ആവശ്യമുന്നയിക്കുന്ന ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. Content Highlights:udfs no confidence motion against ldf government failed
from mathrubhumi.latestnews.rssfeed https://ift.tt/2YvUqux
via
IFTTT
No comments:
Post a Comment