നെടുമങ്ങാട്: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഐ.ബി.യുടെ ഉദ്യോഗസ്ഥനായും സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് ആൾമാറാട്ടം നടത്തി. ഐ.ബി. ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജ തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് ഇയാൾ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും വാടക നൽകാതെ മുങ്ങുകയും ചെയ്തു. പ്രവാസിയായ അടൂർ സ്വദേശിയെയാണ് കബളിപ്പിച്ചത്. ഫ്ളാറ്റുടമ നെടുമങ്ങാട് പോലീസിന് പരാതി നൽകി. കരകുളം കെൽട്രോൺ ജങ്ഷനിലെ മിർ (എം.ഐ.ആർ.) ഫ്ലാറ്റാണ് സന്ദീപ് വാടകയ്ക്ക് എടുത്തത്. ഇതിന് 500 മീറ്റർ അകലെ ഇരുമ്പയിൽ വേറൊരു വാടകവീട്ടിലാണ് കുടുംബവുമൊത്ത് താമസം. ഇതിനടുത്തുതന്നെ മറ്റൊരു ഫ്ളാറ്റുകൂടി എടുത്തതിൽ ദുരൂഹതയുണ്ട്. 2019 ഫെബ്രുവരിയിലാണ് ഫ്ലാറ്റെടുത്തത്. 13,500 രൂപയായിരുന്നു മാസവാടക. മാസത്തിൽ ഒന്നോരണ്ടോ തവണ കൂട്ടുകാരുമൊത്താണ് ഇവിടെ എത്തിയിരുന്നത്. കഴിഞ്ഞ നവംബറിൽ ഒരു സ്ത്രീയുമായി വന്നു. ഇവരെ ഭാര്യയെന്നു പരിചയപ്പെടുത്തിയതായി ഇവിടുത്തെ കാവൽക്കാർ പറയുന്നു. അന്ന് രണ്ടുദിവസം തങ്ങി.ലോക്ഡൗൺ സമയത്താണ് സന്ദീപ് അവസാനമായി കൂട്ടുകാരുമായി എത്തിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ബെൻസ് കാറിലായിരുന്നു യാത്ര. ഫ്ലാറ്റിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് സമീപവാസികളുമായി വാക്തർക്കമുണ്ടായി. പോലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ സന്ദീപും കൂട്ടുകാരും മടങ്ങി. പിന്നീട് വന്നിട്ടില്ല. താക്കോൽ തിരികെക്കൊടുക്കാനോ വാടകക്കുടിശ്ശിക കൊടുക്കാനോ തയ്യാറായില്ല. തുടർന്നാണ് ഉടമ പരാതി നൽകിയത്. സ്വർണക്കടത്ത് ഇടപാടുകളാകും ഇവിടെ നടന്നതെന്നു സൂചനയുണ്ട്. കസ്റ്റംസിനും എൻ.ഐ.എ.ക്കും പോലീസ് വിവരം കൈമാറും. ഇവരുടെ സാന്നിധ്യത്തിൽ ഫ്ളാറ്റ് തുറന്നു പരിശോധിച്ചേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/30fCMeg
via
IFTTT
No comments:
Post a Comment