തിരുവനന്തപുരം: സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനായി സംസ്ഥാനത്ത് നടത്തിയ ആന്റിബോഡി പരിശോധനാഫലം ഉപേക്ഷിക്കില്ല. അതേസമയം, ഐ.സി.എം.ആർ. അനുമതി ലഭിച്ച സാഹചര്യത്തിൽ ആന്റിജൻ പരിശോധന വ്യാപകമായി നടത്താൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ തുടങ്ങിയവരുടെ സാംപിളുകളിലാണ് ആന്റിബോഡി പരിശോധന നടത്തിയത്. എച്ച്.എൽ.എലിൽനിന്നു വാങ്ങിയ 10,000 കിറ്റുകൾ ഇതിനായി ഉപയോഗിച്ചു. 40,000 കിറ്റുകൾകൂടി എച്ച്.എൽ.എലിൽനിന്നു വാങ്ങിയിട്ടുമുണ്ട്. എന്നാൽ, ആന്റിബോഡി പരിശോധനയിൽ പ്രതീക്ഷിച്ചതിലധികം പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. കൂടുതൽ പോസിറ്റീവ് ഫലം വന്നത് കിറ്റിന്റെ ഗുണനിലവാരമില്ലായ്മമൂലമാണെന്നും അതിനാൽ ഫലം ഉപേക്ഷിക്കുമെന്നും ചില മാധ്യമങ്ങളിൽ (മാതൃഭൂമിയിലല്ല) വാർത്ത വന്നിരുന്നു. ഇതു ശരിയല്ലെന്ന് മന്ത്രി കെ.കെ. ശൈലജ മാതൃഭൂമിയോടു പറഞ്ഞു.‘‘ആന്റിബോഡി പരിശോധന പ്രാഥമികം മാത്രമാണ്. പതിനായിരം പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ പോസിറ്റീവ് ആയ സാംപിളുകൾ കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി വിവിധ ജില്ലകളിലെ ലാബുകൾക്കു കൈമാറിയിട്ടുണ്ട്. അവയുടെ ഫലം വരുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കും’’- മന്ത്രി പറഞ്ഞു.ആന്റിബോഡി പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ വരുന്നത് സ്വാഭാവികമാണെന്നാണ് ഒരുവിഭാഗം വിദഗ്‌ധർ പറയുന്നത്. തുടർപരിശോധന നടത്തുമ്പോൾ ചിലപ്പോൾ നെഗറ്റീവ് ആവുകയും ചെയ്യും. അതിനാൽ ആന്റിബോഡി പരിശോധനയുടെ ഫലം വെളിപ്പെടുത്തുന്നത് ആളുകളെ പേടിപ്പെടുത്താനേ ഉപകരിക്കൂ. അതേസമയം, കൂടുതൽ പരിശോധനാഫലം നെഗറ്റീവ് (ഫാൾസ് നെഗറ്റീവ്) ആകുന്നത് അംഗീകരിക്കാനാവില്ല. രോഗസാധ്യതയുള്ളവർപോലും മുൻകരുതൽ പാലിക്കാതിരിക്കാൻ ഇത് കാരണമാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആന്റിജൻ പരിശോധനയിലേക്ക് ചുവടുമാറുംരക്തത്തിൽ വൈറസിനെതിരായ ആന്റിബോഡി ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് ആന്റിബോഡി പരിശോധനയിൽ നടത്തുന്നത്. ഇതിൽ പോസിറ്റീവ് ഫലം വരുന്നവരുടെ തൊണ്ടയിലെ സ്രവം പി.സി.ആർ. പരിശോധന നടത്തിയാണ് കോവിഡ് വൈറസ് ആണോയെന്ന് സ്ഥിരീകരിക്കുന്നത്. ചെലവുകുറഞ്ഞ പരിശോധനാ രീതിയായതും ആവശ്യമായവരിൽമാത്രം കോവിഡ് നിർണയത്തിനുള്ള പി.സി.ആർ. പരിശോധന നടത്തിയാൽ മതിയെന്നതുമാണ് ഇതിന്റെ നേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, കഴിഞ്ഞമാസം അവസാനത്തോടെ കോവിഡ് നിർണയത്തിനുള്ള ചെലവുകുറഞ്ഞ ആന്റിജൻ പരിശോധനയ്ക്ക് മെഡിക്കൽ ഗവേഷണ കൗൺസിൽ അനുമതി നൽകി. തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആന്റിജൻ പരിശോധനയിൽ അരമണിക്കൂറിനകം ഫലമറിയാനാകും. ലാബ് സംവിധാനമില്ലാതെ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർക്ക് ആന്റിജൻ പരിശോധനാ കിറ്റ് ഉപയോഗിച്ച് കോവിഡ് നിർണയം നടത്താം. ഒരു പരിശോധനാ കിറ്റിന് 450 രൂപ മാത്രമാണ് ചെലവ്. ആന്റിബോഡി പരിശോധനയെക്കാൾ കുറഞ്ഞചെലവിൽ രോഗനിർണയം നടത്താനാകും. ഒരുലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങാനും കൂടുതൽ പരിശോധനകൾ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2D2PZ29
via
IFTTT
No comments:
Post a Comment