കൊച്ചി: ഐ.ടി. വകുപ്പിൽ സ്വപ്നാ സുരേഷ് ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥൻ എ.ഡി.ജി.പി. മനോജ് എബ്രഹാമിന് കത്തയച്ചു. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. തുടർന്നാണ് ഔദ്യോഗികമായി കത്തയക്കാൻ കസ്റ്റംസ് തീരുമാനിച്ചത്. ‘ഇത്തരമൊരപേക്ഷ പോലീസിന് തള്ളിക്കളയാനാവില്ല. ഇതിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്’-ഔദ്യോഗിക വൃത്തങ്ങളറിയിച്ചു. സരിത്തിന്റെ പങ്കാളിയായ സന്ദീപ് നായർ പലപ്രാവശ്യം ഇവിടെയെത്തി സ്വപ്നയെ കണ്ടിട്ടുണ്ടെന്നാണ് സൂചന. സന്ദീപ് മുമ്പും സ്വർണക്കടത്തിൽ പങ്കാളിയായിട്ടുണ്ട്. അഞ്ചുവർഷം മുമ്പ് സ്വർണക്കടത്തിന് സന്ദീപിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ, അന്വേഷണം സ്വർണക്കടത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിലേക്ക് നീളുകയാണ്. സ്വർണം വാങ്ങാൻ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ല. പല സ്വർണക്കടത്തിലും പണമിറക്കുന്ന രണ്ടുപേരാണ് ഇതിനും പിന്നിലെന്ന് സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് ഇവർ. ‘‘ഇവർ സ്വർണക്കടത്തിനുപയോഗിച്ച പല കടത്തുകാരിൽ ഒരുസംഘം മാത്രമാണ് സ്വപ്നയും സരിത്തും. ഓരോ തവണയും കടത്താനുള്ള സ്വർണം തയ്യാറാകുമ്പോൾ, കടത്തുകാരുമായി സംസാരിച്ച് തുക ഉറപ്പിക്കുകയാണ് പതിവ്’’- കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. അന്വേഷണവുമായി യു.എ.ഇ. കോൺസലിലെ ഉദ്യോഗസ്ഥൻ പൂർണമായും സഹകരിക്കുന്നുണ്ട്. അദ്ദേഹം തന്ന പല സൂചനകളിലും സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കൂടുതൽ വ്യക്തത കൈവരുകയുള്ളൂവെന്നും ഉന്നതോദ്യോഗസ്ഥർ സൂചിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3eamh8n
via
IFTTT
No comments:
Post a Comment