കോന്നി: സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നു. 489 നാട്ടാനകളാണ് നിലവിലുള്ളത്. 13 ജില്ലയിലും നാട്ടാനകളുടെ രജിസ്ട്രേഷനുണ്ട്. കാസർകോട് ജില്ലയിൽ നാട്ടാന പരിപാലനനിയമമനുസരിച്ച് ഒരാനയെപ്പോലും രജിസ്റ്റർ ചെയ്തിട്ടില്ല. 375 കൊമ്പനാനകളും 96 പിടിയാനകളും 18 മോഴകളുമാണുള്ളത്. 2018-ൽ 521 നാട്ടാനകളുണ്ടായിരുന്നു അതിൽ 401 കൊമ്പനാനകളും 98 പിടിയാനകളും 22 മോഴകളും ആയിരുന്നു. രണ്ടുവർഷത്തിനിടെ 26 കൊമ്പനാനകൾ ചരിഞ്ഞു. രണ്ട് പിടിയാനകളും നാല് മോഴകളും ചരിഞ്ഞിട്ടുണ്ട്. രണ്ടുവർഷത്തിനിടെ 32 നാട്ടാനകൾ കുറഞ്ഞു. നാട്ടാനകൾ കൂടുതലുള്ളത് തൃശ്ശൂർ ജില്ലയിലാണ്. 126 നാട്ടാനകൾ ഇവിടെയുണ്ട്. ഗുരുവായൂർ ദേവസ്വത്തിന് 48 ആനകളാണുള്ളത്. നാട്ടാനകൾ കുറയാൻ കാരണം ആനപിടിത്തം നിർത്തിയതും പുറംസംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിൽ വിലയ്ക്കുവാങ്ങി കൊണ്ടുവരാൻ പറ്റാത്തതുമാണ് എണ്ണം കുറയാൻ കാരണം. ആനകളെ പരിപാലിക്കുന്നതിന്റെ ചെലവേറിയതും പ്രശ്നമാണ്. ആനവളർത്തൽ അലങ്കാരമായി കണ്ടിരുന്നതും കുറഞ്ഞു. 1977-ലാണ് സംസ്ഥാനത്ത് വനംവകുപ്പ് ആനപിടിത്തം നിർത്തിയത്. കാട്ടാനകളെ ഷെഡ്യൂൾ ഒന്ന് പട്ടികയിൽപ്പെടുത്തിയതോടെ ആനത്താവളങ്ങളിൽ കൊണ്ടുവന്ന് ചട്ടം പഠിപ്പിക്കുന്ന രീതി നിലച്ചു. 2003-ലെ എലിഫന്റ് മാനേജ്മെന്റ് നിയമമനുസരിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആനകളെ കേരളത്തിൽ വളർത്താൻ കഴിയില്ല. ഇതോടെ ബിഹാർ, അസം ആനകളും എത്താതെയായി. കൂപ്പിലെ പണികൾ യന്ത്രവത്കൃതമായതോടെ അതിനും ആന വേണ്ടെന്നായി. നാട്ടാന പരിപാലന നിയമം ശക്തമായതോടെ എഴുന്നള്ളത്തുകൾക്കും നിയന്ത്രണമുണ്ടായി. ഫാൻസ് ആനകൾക്ക് നിരക്ക് കൂടുതൽ ഉത്സവങ്ങളിലും ആഘോഷങ്ങളിലും തലയെടുപ്പോടെ നിൽക്കുന്ന ആനകളെ കാണാൻ ഇപ്പോഴും വൻ ജനക്കൂട്ടമാണ്. ആനകളുടെ ഇടയിലും മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ പദവികളുണ്ട്. ഇത്തരം ആനകൾക്ക് ദിവസവാടകയും കൂടുതലാണ്. രണ്ടുലക്ഷം രൂപവരെ പ്രതിദിനം കിട്ടുന്ന ആനകളുണ്ട്. ആനവളർത്തൽ ലാഭകരമല്ല നാട്ടാനവളർത്തലും പരിപാലനവും പഴയതുപോലെ ലാഭകരമല്ല. നാട്ടാന പരിപാലന നിയമം വന്നതോടെ ആനകളുടെ സംരക്ഷണം പ്രയാസമുള്ളതായി. പണികൾ കുറഞ്ഞതും എഴുന്നള്ളത്തുകൾക്ക് നിയന്ത്രണം വന്നതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. -ജി.കൃഷ്ണപ്രസാദ്, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്.
from mathrubhumi.latestnews.rssfeed https://ift.tt/399umcD
via
IFTTT
No comments:
Post a Comment