അതിരപ്പിള്ളി: പരീക്ഷയുണ്ടെന്നറിയിക്കാൻ കാടുതാണ്ടി ചെന്നവർക്ക് പക്ഷേ, എ പ്ലസ് നേട്ടം അവളെ അറിയിക്കാനായില്ല. നാട് മുഴുവനറിഞ്ഞതാണ് ശ്രീദേവി എന്ന ഗോത്രബാലികയുടെ തിളങ്ങുന്ന വിജയം. എസ്.എസ്.എൽ.സി. പരീക്ഷാഫലമറിഞ്ഞിട്ട് അഞ്ചുദിവസവുമായി. പക്ഷേ, അവൾമാത്രം അറിഞ്ഞില്ല.തമിഴ്‌നാട് വാൽപ്പാറ പൊള്ളാച്ചി റൂട്ടിൽ പൊള്ളാച്ചി കരിമുട്ടിമലയിൽ റോഡിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ വനമധ്യത്തിലുള്ള തിരുമൂർത്തി കാടമ്പാറ ആദിവാസി ഊരിൽ അച്ഛൻ ചെല്ലമുത്തുവിന്റെ വീട്ടിലാണ് ശ്രീദേവി കഴിയുന്നത്. ചാലക്കുടി നായരങ്ങാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയായിരുന്ന ശ്രീദേവി അവസാന പരീക്ഷയെഴുതാൻ കാടിനുള്ളിൽനിന്ന് എത്തിയത് 150 കിലോമീറ്റർ വണ്ടിയിലും നടന്നുമാണ്. ‘മാതൃഭൂമി’ ഇത് അന്ന് വാർത്തയുമാക്കി.കോവിഡ് വ്യാപനത്തെത്തുടർന്നുള്ള യാത്രാതടസ്സങ്ങൾ ഉള്ളതിനാൽ സംസ്ഥാനാതിർത്തിക്കപ്പുറം പോകാനാകാത്തതിനാലാണ് പരീക്ഷാഫലം കുട്ടിയെ അറിയിക്കാൻ കഴിയാത്തത്. അതിർത്തിഗ്രാമമായ മലക്കപ്പാറയിലുള്ള ബന്ധുവീട്ടിൽ വിളിച്ച് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു. പക്ഷേ, വിവരം അവളെ അറിയിക്കാൻ അവർക്കും കഴിയുന്നില്ല.കൈയിലുള്ള നമ്പറുകളിൽ ടീച്ചർമാരും സ്കൂൾഅധികൃതരും വിളിക്കുന്നുണ്ടെങ്കിലും മൊബൈൽ പരിധിക്കുള്ളിലില്ലാത്തതിനാൽ ഇതുവരെയും ബന്ധപ്പെടാനായില്ല. പരീക്ഷാഫലം അറിഞ്ഞാൽ ശ്രീദേവി ഉറപ്പായും വിളിക്കുമെന്ന് അധ്യാപകരെല്ലാം തറപ്പിച്ച് പറയുന്നു. എസ്.എസ്.എൽ.സി. അവസാനപരീക്ഷയുടെ തീയതി ശ്രീദേവിയെ അറിയിച്ചതും ഏറെ ബുദ്ധിമുട്ടിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്താൽ പരീക്ഷാവിവരം അറിഞ്ഞപ്പോൾ കാട്ടിലൂടെ ഏറെദൂരം നടന്ന് മൊബൈലിൽ സിഗ്നൽ കിട്ടുന്ന ഭാഗത്തെത്തി ശ്രീദേവി അധ്യാപികമാരെ വിളിച്ച് ഉറപ്പുവരുത്തിയിരുന്നു. തമിഴ്‌നാട്ടിൽനിന്ന് വന്നതിനാൽ ഒരു ക്ലാസിൽ ഒറ്റയ്ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. പരീക്ഷയ്ക്കുശേഷം കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gq9GiY
via
IFTTT
No comments:
Post a Comment