ന്യൂഡൽഹി: തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം രാജ്യശ്രദ്ധനേടാനുള്ള കാരണങ്ങളിലൊന്ന് അതിലെ ബി നിലവറയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള നിധികൾ ബി നിലവറയിലുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം, വിശ്വാസപരമായ കാരണങ്ങളാൽ നിലവറ തുറന്നുപരിശോധിക്കുന്നതിനെ രാജകുടുംബം എതിർക്കുകയും ചെയ്തു. ഇതു തുറന്നുപരിശോധിക്കുന്നത് 2014-ലും 2017-ലും സുപ്രീംകോടതി തടയുകയും ചെയ്തിരുന്നു. ക്ഷേത്രം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധിക്കെതിരേ രാജകുടുംബം നൽകിയ ഹർജിയിൽ തിങ്കളാഴ്ച സുപ്രീംകോടതി വിധിപറയുമ്പോൾ ഏവരും ഉറ്റുനോക്കിയത് ബി നിലവറയെക്കുറിച്ചുള്ള പരാമർശങ്ങളാണ്. എന്നാൽ, നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണ സമിതിക്ക് വിടുകയാണ് സുപ്രീംകോടതി ചെയ്തത്. കണക്കെടുപ്പിനായി നിലവറ തുറക്കണോ എന്നത് സമിതികളുടെ വിവേചനാധികാരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 25 വർഷത്തെ കണക്കെടുക്കണം അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നിർദേശിച്ചപോലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിനെവെച്ച് കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ് നടത്തണം. ഓഡിറ്റ് ചെയ്ത അക്കൗണ്ടും ബാലൻസ് ഷീറ്റും എല്ലാവർഷവും സംസ്ഥാന അക്കൗണ്ടന്റ് ജനറലിന് നൽകണം. ഈവർഷം ഡിസംബർ രണ്ടാംവാരത്തിൽ, അതുവരെയുള്ള പുരോഗതികൾ വ്യക്തമാക്കി സുപ്രീംകോടതിക്ക് സമിതി റിപ്പോർട്ട് നൽകണം. അടുത്ത റിപ്പോർട്ട് 2021 മാർച്ച് 31-നും നൽകണം. ക്ഷേത്ര സ്വത്തുക്കൾ പരിരക്ഷിക്കാൻ ഇനിയെന്തെല്ലാം ചെയ്യണമെന്ന് ഉപദേശകസമിതി പരിഗണിക്കണം. ക്ഷേത്ര ട്രസ്റ്റിയോ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരോ (രാജകുടുംബാംഗങ്ങൾ) അവരുടെ സേവനങ്ങൾക്ക് വേതനം സ്വീകരിക്കരുത്. സമിതി നിയമിക്കുന്ന എക്സിക്യുട്ടീവ് ഓഫീസർക്ക് ന്യായമായ വേതനം നൽകാം. Content Highlights:Shree Padmanabha Swami Temple Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/38U1THz
via
IFTTT
No comments:
Post a Comment