ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി.) വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനാണ് രാജി. അദ്ദേഹത്തിന്റെ നിയമനവാർത്ത ബുധനാഴ്ചയാണ് എ.ഡി.ബി. പുറത്തുവിട്ടത്.1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം 2018 ജനുവരി 23-നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. സുനിൽ അറോറ വിരമിക്കുമ്പോൾ കീഴ്‍വഴക്കപ്രകാരം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് തൊട്ടടുത്ത മുതിർന്ന അംഗമായ ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം എ.ഡി.ബി.യിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.2019-ലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ടലംഘന ആരോപണങ്ങളിൽ ഇരുവർക്കുമെതിരേ നിലപാടെടുത്ത് ലവാസ വാർത്തകളിലിടംതേടിയിരുന്നു. കമ്മിഷനിലെ മറ്റംഗങ്ങൾ പെരുമാറ്റച്ചട്ടലംഘനം നടന്നില്ലെന്ന നിലപാടിലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തുംമുമ്പ് ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗം രാജിവെക്കുന്നത് രണ്ടാംതവണയാണ്. 1973-ൽ അന്നത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നാഗേന്ദ്ര സിങ് അന്താരാഷ്ട്ര നീതിന്യായകോടതിയിൽ ന്യായാധിപനായി നിയമിക്കപ്പെട്ടപ്പോൾ സ്ഥാനമൊഴിഞ്ഞിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OvFgzL
via
IFTTT
No comments:
Post a Comment