കോട്ടയം: മാനന്തവാടി രൂപതയില്‍ വൈദികരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇറങ്ങിയ പുതിയ ഉത്തരവ് വിവാദത്തില്‍. വൈദികരെ പുതിയ പള്ളികളിലേക്ക് സേവനത്തിന് നിയോഗിക്കുമ്പോള്‍ നല്‍കുന്ന 'പത്തേന്തി'യിലെ (നിയമനപത്രം) ഒരു വാചകമാണ് വിവാദമായിരിക്കുന്നത്. കത്തോലിക്കാസഭയില്‍ പ്രതേ്യകിച്ച്, സിറോ മലബാര്‍ സഭയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്ന ലൈംഗികാപവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ വൈദികര്‍ക്കുള്ള 'പത്തേന്തി'യില്‍ ഇതാദ്യമായാണ് ഇത്തരമൊരു നിര്‍ദേശം ഉള്‍പ്പെടുത്തുന്നത്.
''സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എളുപ്പം മുറിവേല്‍ക്കാവുന്നവര്‍ക്കും എതിരെയുള്ള ഒരു തരത്തിലുമുള്ള ദുരുപയോഗവും അതിക്രമവും അച്ചന്റെ ഭാഗത്തുനിന്നോ ഇടവക ജനത്തിന്റെ പ്രത്യേകിച്ച് ഇടവക ശുശ്രൂഷകരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ല എന്ന് അച്ചന്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തെപ്പറ്റി അവരെ സഭാ നിയമപ്രകാരവും രാഷ്്രടനിയമപ്രകാരവും യഥാവിധി ബോധവത്കരിക്കേണ്ടതാണ്. ആരുടെയെങ്കിലും ഭാഗത്തുനിന്ന് അത്തരം പ്രവൃത്തികള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്'' എന്ന നിയമ ഉത്തരവിലെ രണ്ടാം ഖണ്ഡികയാണ് വിവാദമായിരിക്കുന്നത്.
രൂപതയിലെ 89 വൈദികര്‍ക്കാണ് ഇത്തരത്തില്‍ നിയമന ഉത്തരവ് നല്‍കിയത്. ജൂണ്‍ ഒന്നിന് രൂപതാ കാര്യാലയത്തില്‍ നിന്ന് ഇറങ്ങിയ ഈ നിയമന പത്രം വൈദികര്‍ ജൂണ്‍ 28ന് ചുമതലയേല്‍ക്കുന്ന സമയത്ത് പള്ളിയില്‍ ഇടവക ജനം മുമ്പാകെ വായിക്കണമെന്നും വിവരം ഇടവകയുടെ നാളാഗമത്തില്‍ (പ്രതിദിന രജിസ്റ്റര്‍ ബുക്ക്) രേഖപ്പെടുത്തേണ്ടതുമാണെന്ന് മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നല്‍കിയ ഉത്തരവില്‍ പറയുന്നത്.
ഈ രീതിയില്‍ നടത്തിയ നിയമന ഉത്തരവിനെ ചൊല്ലി വൈദികര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് മാനന്തവാടിയില്‍ പുകയുന്നത്. 'ഞങ്ങള്‍ സ്ത്രീ പീഡകരല്ലെന്ന് ഇടവക ജനത്തിനു മുന്‍പില്‍ വിളിച്ചുപറയിപ്പിച്ച് സ്വന്തം വൈദികരെ ഒരു ബിഷപിന് ഇതില്‍ കൂടുതല്‍ എങ്ങനെ അപമാനിക്കാന്‍ കഴിയുമെന്നാണ് വൈദികരുടെ ചോദ്യം. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ വൈദികരേക്കാള്‍ കൂടുതല്‍ ജാഗ്രത ബിഷപ്പുമാര്‍ക്കാണ് ആവശ്യം. മെത്രാഭിഷേക ചടങ്ങില്‍ ഇത്തരമൊരു പ്രഖ്യാപനം കൂട്ടിച്ചേര്‍ക്കുന്നത് നല്ലതായിരിക്കും. വിവേകവും ബുദ്ധിയും മെത്രാന്മാര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയോ എന്നാണ് ഒരു വിഭാഗം വൈദികര്‍ ചോദിക്കുന്നത്.
വൈദികരെ രൂപത അധികാരികള്‍ക്ക് വിശ്വാസമില്ലെന്നും ഗൂഢലക്ഷ്യത്തോടെയുള്ളതാണ് പത്തേന്തിയെന്നുമാണ് മുന്‍വിധിയില്ലാതെ ഇത് വായിക്കുന്ന ആര്‍ക്കും തോന്നുകയെന്ന് ഒരു മുതിര്‍ന്ന വൈദികന്‍ രൂപത നേതൃത്വത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നു്. ഇത്തരം സന്ദേശങ്ങള്‍ പുതുതായി ചുമതലയേല്‍ക്കുന്ന വൈദികരെ കുറിച്ച് ഇടവക ജനത്തിനിടെയില്‍ ആദ്യദിനം തന്നെ തെറ്റായ ധാരണയാവും നല്‍കുക. ഇതൊന്നും ബിഷപ്പില്‍ നിന്ന് മനഃപൂര്‍വ്വം സംഭവിച്ചതാണെന്ന് കരുതുന്നില്ല. ഒരു വൈദികന് സ്വന്തം കാര്യത്തില്‍ ഉത്തരവാദിത്തം പുലര്‍ത്താന്‍ കഴിയും. എന്നാല്‍ ഇടവക ശുശ്രൂഷകരോ ഇടവക ജനമോ പള്ളിയുടെ പരിധിക്ക് പുറത്ത് ഒരു ലൈംഗിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെടില്ലെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും. അത് ഉറപ്പാക്കേണ്ടത് പോലീസിന്റെയും നിയമസംവിധാനത്തിന്റെയും ഉത്തരവാദിത്തമാണ്.-വൈദികന്‍ പറയുന്നു. വൈദിക ജീവിതത്തില്‍ പക്വതയെത്താത്തതും ഇടവകഭരണത്തില്‍ അത്ര അനുഭവസമ്പത്തില്ലാത്തതുമായ വൈദികരില്‍ ആരോ ആണ് ബിഷപ്പിനെ കൊണ്ട് ഇത്തരമൊരു 'പത്തേന്തി' ഇറക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ചില വൈദികര്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം നടന്ന സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കിടയില്‍ മറ്റ്ചില അസ്വസ്ഥത പുകയുന്നതിനിടെയാണ് ഈ വിവാദവും. അപമാനഭാരത്താല്‍ വൈദികരില്‍ ഭൂരിഭാഗവും ഈ ഉത്തരവ് പള്ളികളില്‍ വായിച്ചില്ലെന്നാണ് മാനന്തവാടിയില്‍ നിന്ന് അറിയുന്നത്. ലോക്ഡൗണ്‍ മൂലം പള്ളികളില്‍ അധികം വിശ്വാസികള്‍ ഇല്ലാത്തതിനാലും അധികാരികളെ ഭയപ്പെട്ടും ചിലര്‍ വായിച്ചു. ഇതു സംബന്ധിച്ച് രൂപതയുടെ പ്രതികരണത്തിനായി രൂപത അധികൃതരെ വിളിച്ചുവെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല.
കൊട്ടിയൂര്‍ ബാലപീഡനക്കേസ് പ്രതി റോബിന്‍ വടക്കുഞ്ചേരി ഉള്‍പ്പെട്ടതാണ് മാനന്തവാടി രൂപത. അടുത്തകാലത്ത് സി.ലൂസി കളപ്പുര ഉയര്‍ത്തിയ കാരയ്ക്കാമല പള്ളി വിവാദവും ഈ രൂപതയില്‍ തന്നെയാണ്.
-ബീന സെബാസ്റ്റ്യന്‍
[IMG]
from mangalam.com https://ift.tt/2VTJs0D
via IFTTT
No comments:
Post a Comment