തിരുവനന്തപുരം: ദുബായിൽനിന്നുള്ള സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ, മുഖം മറച്ച നാലുപേർ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നെന്ന് വിവരം. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി. ക്യാമറയിൽ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്ളാറ്റിൽനിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് ഇവർ ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റ് സമുച്ചയത്തിലുള്ള ക്യാമറാദൃശ്യങ്ങൾ സൂക്ഷിക്കുന്ന കംപ്യൂട്ടർ ഹാർഡ് ഡിസ്കിന്റെ പകർപ്പ് കസ്റ്റംസിനോട് എൻ.ഐ.എ. ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഫ്ളാറ്റുടമയുടെ മകനിൽനിന്ന് എൻ.ഐ.എ. സംഘം വിവരം ശേഖരിച്ചു. ജൂൺ 30-ന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിലെത്തിയ പാഴ്‌സൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതർ തുറന്നത്. ജൂലായ് അഞ്ചിനുതന്നെ സ്വപ്ന താമസസ്ഥലത്തു നിന്നു പോയിരുന്നു. ഇതിനുമുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറിൽ ഫ്ളാറ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം. ജൂലായ് ആറിന് രാത്രിയിൽ മുഖം മറച്ച നിലയിൽ നാലുപേർ സ്വപ്നയുടെ ഫ്ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്. ഫ്ളാറ്റ് സമുച്ചയത്തിന്റെ താഴത്തെനിലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ച നിലയിലാണ്.സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേർ തന്നെയാണ് ഇവരെന്ന് അന്വേഷണസംഘം ഊഹിക്കുന്നു. സ്വപ്ന ഫ്ളാറ്റിൽനിന്ന് പോയ ശേഷം അവിടേക്കെത്തിയ സംഘം എന്തെങ്കിലും രേഖകൾ മാറ്റിയിട്ടുണ്ടാകുമെന്ന സൂചനയുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/30yKq3x
via
IFTTT
No comments:
Post a Comment