കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരും ‘നിക്ഷേപം’ ഇറക്കിയതായി ഒന്നാംപ്രതി പി.എസ്. സരിത്തിന്റെ വെളിപ്പെടുത്തൽ. മൂന്നുവർഷത്തിലേറെയായി സ്വർണക്കടത്ത് തുടങ്ങിയിട്ട്. കേസിലെ പ്രധാന പ്രതി കെ.ടി. റമീസുമായി നിരന്തരം ബന്ധപ്പെടുമെന്നും സന്ദീപ് നായരിലൂടെയാണ് സ്വർണക്കടത്തിലേക്ക് എത്തിയതെന്നുമാണ് സരിത്തിന്റെ തുറന്നുപറച്ചിൽ. കസ്റ്റംസിന്റെ കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ സരിത്തിന്റെ അറസ്റ്റ് എൻ.ഐ.എ. രേഖപ്പെടുത്തി.സന്ദീപ് നായരാണ് സ്വർണക്കടത്തിനു പ്രേരിപ്പിച്ചതെന്ന് സരിത്ത് അന്വേഷണസംഘത്തോടു പറഞ്ഞതായാണു സൂചന. ആദ്യഘട്ടത്തിൽ ചെറിയതോതിലായിരുന്നു പണമിറക്കൽ. പിടിക്കപ്പെടുന്നില്ലെന്നു കണ്ടതോടെ ‘നിക്ഷേപം’ കൂട്ടി. സ്വർണക്കടത്ത് ഇടപാടിൽ താൻ ബന്ധപ്പെട്ട എല്ലാവരും ഈ രീതിയിലാണ് സാമ്പത്തികവളർച്ച നേടിയത്. റമീസുമായി ചേർന്നായിരുന്നു ഓരോ തവണത്തെയും പദ്ധതികൾ തയ്യാറാക്കിയതെന്നും സരിത്ത് വെളിപ്പെടുത്തി.എൻ.ഐ.എ.യുടെ ചോദ്യമുറിയിലെത്തുന്ന സരിത്തിനെ കസ്റ്റഡിയിലുള്ള സ്വപ്നാ സുരേഷിനും സന്ദീപ് നായർക്കുമൊപ്പമിരുത്തി ചോദ്യംചെയ്യുന്നതോടെ കേസിന്റെ കൂടുതൽ തെളിവുകളിലേക്ക് വഴിതുറക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ്ചെയ്ത മൂന്നുപ്രതികളെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി റിമാൻഡ്ചെയ്തു. കഴിഞ്ഞദിവസം കീഴടങ്ങിയ പിടികിട്ടാപ്പുള്ളിയായ മൂവാറ്റുപഴ സ്വദേശി എ.എം. ജലാൽ, മലപ്പുറം സ്വദേശികളായ ഐക്കരപ്പടിയിലെ മുഹമ്മദ് ഷാഫി, കൊണ്ടോട്ടിയിലെ അംജദ് അലി എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ ആലുവയിലെ കോവിഡ് കെയർ സെന്ററിലേക്കു മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/38Xwswa
via
IFTTT
No comments:
Post a Comment