തിരുവനന്തപുരം: യു.ഡി.എഫിലെ ഭിന്നതയെ അവസരമാക്കി ഉപയോഗിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ജോസ് കെ. മാണിക്ക് ഇടതുമുന്നണിപ്രവേശനം നൽകുന്നതിൽ തെറ്റില്ലെന്നാണ് പാർട്ടിനിലപാട്. ഇക്കാര്യത്തിൽ സി.പി.ഐ. സ്വീകരിക്കുന്ന നിലപാട് 'രാഷ്ട്രീയമണ്ടത്തര'മാകുമെന്ന് പാർട്ടി വിലയിരുത്തി. പരസ്യമായി ജോസ് കെ. മാണിയെ തള്ളിയ കാനം രാജേന്ദ്രന്, ഒറ്റയ്ക്കുമത്സരിച്ചപ്പോൾ സി.പി.ഐ.ക്ക് കിട്ടിയ മൂന്നുസീറ്റിന്റെ ചരിത്രം ഓർമിപ്പിച്ചാണ് കോടിയേരി മറുപടി നൽകിയത്. ഇടതുമുന്നണിക്ക് ഇപ്പോഴുള്ള ജനപിന്തുണയും സർക്കാരിന് ലഭിക്കുന്ന അംഗീകാരവും യു.ഡി.എഫിനെ നേരിടാൻ പ്രാപ്തമാണ്. ഈ കെട്ടുറപ്പ് നിലനിർത്തുന്നതിനൊപ്പം മധ്യകേരളത്തിൽ മുന്നണിക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതയാണ് ജോസ് കെ.മാണിയിലൂടെ സി.പി.എം. കാണുന്നത്. മാത്രവുമല്ല, വെൽഫെയർപാർട്ടിയുമായി ലീഗുണ്ടാക്കുന്ന സഖ്യം മുസ്ലിംവോട്ടുബാങ്കിൽ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നതും പാർട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ക്രിസ്ത്യൻമേഖലയിൽ സ്വാധീനമുറപ്പിക്കാനായാൽ പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് സി.പി.എം. വിലയിരുത്തൽ. എന്നാൽ, പരസ്യ എതിർപ്പുമായി സി.പി.ഐ. രംഗത്തുള്ളത് ഇടതുമുന്നണിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കെ.എം.മാണിയുള്ളപ്പോഴും ഇല്ലാതിരുന്നപ്പോഴും കേരള കോൺഗ്രസിനോട് രാഷ്ട്രീയവിയോജിപ്പ് പുലർത്തിയ പാർട്ടിയാണ് സി.പി.ഐ. ആ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് കാനം പ്രഖ്യാപിച്ചത്. പക്ഷേ, ആ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജോസ് കെ.മാണിയെ മുന്നണിയുടെ ഭാഗമാക്കുന്നതിനുമുമ്പ് കാനം നടത്തിയ പരസ്യപ്രസ്താവന സമൂഹത്തിലുണ്ടാക്കിയ രാഷ്ട്രീയബോധം തിരുത്തേണ്ടതുണ്ടെന്നും പാർട്ടി കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാനത്തെ കോടിയേരി തിരുത്തിയത്. ജോസിന്റെ ശക്തി പാലായിൽ കണ്ടതാണല്ലോയെന്ന് പറഞ്ഞ കാനത്തിന്, ഒരു തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് പാർട്ടിയുടെ ജനപിന്തുണ കുറച്ചുകാണാനാവില്ലെന്ന് കോടിയേരി മറുപടി പറഞ്ഞു. സി.പി.എമ്മും തോറ്റിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാൽ ഓരോ കക്ഷിക്കും നേടാവുന്ന സീറ്റുകളുടെ എണ്ണം കോടിയേരി ഓർമിപ്പിച്ചത്, സി.പി.ഐ.ക്കുള്ള ചരിത്രവായനയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് സി.പി.എമ്മും സി.പി.ഐ.യും ഒറ്റയ്ക്ക് മത്സരിച്ച 1965-ലെ ചരിത്രമാണ് കോടിയേരി പറഞ്ഞത്. അന്ന് സി.പി.എം. 40, സി.പി.ഐ. മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റുനില. എന്നാൽ, സി.പി.ഐ.യെ അകറ്റിനിർത്തി ഭരണത്തിലേറാൻ ഒരിക്കലും സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്ന ചരിത്രം സി.പി.ഐ. നേതാക്കളും ഓർമിപ്പിക്കുന്നുണ്ട്. അതിനാൽ, സി.പി.എമ്മും സി.പി.ഐ.യും ധാരണയിലെത്തിയ ശേഷമായിരിക്കും ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശനചർച്ച. അതിനുമുമ്പായി ജോസ് കെ.മാണിയുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കലുമുണ്ടാകണം. അടുത്തയാഴ്ച എൽ.ഡി.എഫ്. യോഗം ചേരാമെന്നാണ് സി.പി.എം. കണക്കുകൂട്ടുന്നത്. ഇതിനിടയിൽ രാഷ്ട്രീയചിത്രം തെളിയുമെന്നാണ് അവരുടെ പ്രതീക്ഷ. Content Highlights: CPM, CPI differ over Jose K Mani faction of Kerala Congress (M)s entry into LDF
from mathrubhumi.latestnews.rssfeed https://ift.tt/2AtEFeL
via
IFTTT
No comments:
Post a Comment