കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജന്റ പഴ്‌സണല്‍ സ്റ്റാഫ് അംഗമായ കായികാധ്യാപകനെതിരേ പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത് നിരവധി പരാതികള്‍. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെ കഴിഞ്ഞദിവസം ചുമതലയില്‍ നിന്ന്് മാറ്റിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് മന്ത്രി ഇ.പി ജയരാജന്റെ വിശദീകരണം.
'അദ്ദേഹത്തിന്റെ കാലുളുക്കി. വീട്ടില്‍ പോലും നടക്കാനാവാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് അയാളെ ഒഴിവാക്കിയത്' എന്നാണ് മന്ത്രി വിശദീകരിച്ചത്. എന്നാല്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ സജീഷിന്റെ വകുപ്പിലെ അമിധാധികാര പ്രയോഗത്തിനെതിരേയും സാമ്പത്തിക ഇടപാടുകളിലും വകുപ്പിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിലും രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് നേരിട്ടും പരാതികള്‍ ലഭിച്ചിരുന്നു. നിയമനങ്ങളില്‍ ക്രമവിരുദ്ധമായി സജീഷ് ഇടപ്പെട്ടിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
സി.പി.എം ഉന്നത നേതാവിന്റെ അടുത്ത ബന്ധു കൂടിയാണ് കെ.സി. സജീഷ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലും സര്‍വകലാശാലകള്‍ക്കു കീഴിലും ആവശ്യമുള്ള ജഴ്‌സികള്‍ തന്റെ അടുത്ത സുഹൃത്തിന്റെ കടയില്‍ നിന്ന് വാങ്ങണം എന്ന് സജീഷ് നിര്‍ദേശിച്ചത് നേരത്തേ വിവാദത്തിനിടയാക്കിയിരുന്നു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ സപോര്‍ട്‌സ് ഡീലറും ഇയാളും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തിയിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുപോലും ഇയാള്‍ക്കെതിരേ പാര്‍ട്ടിക്ക് മുന്നില്‍ പരാതികള്‍ ഉന്നയിച്ചിരുന്നതായാണ് അറിയാന്‍ സാധിക്കുന്നത്. ഇപ്പോള്‍ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ മേല്‍ പിടിമുറുക്കാന്‍ പാര്‍ട്ടി തീരുമാനിച്ച പിന്നാലെ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് രാജി സമര്‍പ്പിക്കുകയായിരുന്നു. ഇനിയും ചിലര്‍ക്കെതിരേ കൂടി നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
from mangalam.com https://ift.tt/2CBdPm2
via IFTTT
No comments:
Post a Comment