കൊച്ചി: സ്വർണക്കടത്തുകേസിൽ ശുപാർശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതർ. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ‘‘ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം’’-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു. മൂന്നുമാസത്തിനിടെ യു.എ.ഇ. കോൺസുലാർ ജനറലിന്റെ പേരിൽ വന്ന എട്ട് പാഴ്സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു. ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്. ജനീവാ കൺവെൻഷൻ അനുസരിച്ച് നയതന്ത്ര ബാഗേജുകൾ തുറന്നുപരിശോധിക്കാൻ ആർക്കും അധികാരമില്ല. എന്നാൽ ഇക്കുറി ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരിൽ വന്ന പാഴ്സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്. ഇത്തരത്തിലൊരു പാഴ്സൽ തുറക്കണമെങ്കിൽ യു.എ.ഇ. അംബാസഡർ അനുമതി നൽകുകയോ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാൻ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡൽഹിയിലെ യു.എ.ഇ. അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കിയോടെ അവർ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു. തുടർന്നായിരുന്നു പരിശോധന -കസ്റ്റംസ് വൃത്തങ്ങൾ മാതൃഭൂമിയോട് പറഞ്ഞു. എന്നിട്ടും, ഒരു അറബിയുമായി വന്ന് പാഴ്സൽ ഏറ്റുവാങ്ങാൻ പി.ആർ.ഒ. സരിത് ശ്രമിച്ചു. എന്നാൽ, കസ്റ്റംസ് വഴങ്ങിയില്ല. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഇത്തരത്തിൽ സ്വർണം ഒളിപ്പിക്കുക എളുപ്പമല്ല. മാസങ്ങളെടുത്ത ശ്രമത്തിനൊടുവിലായിരിക്കാം ഇത്തരത്തിൽ സ്വർണം ഒളിപ്പിച്ചതെന്നാണ് കസ്റ്റംസ് അധികൃതരുടെ വിലയിരുത്തൽ. ലോഹത്തിനുള്ളിൽ സ്വർണമൊളിപ്പിച്ചാൽ എക്സ്റേ പരിശോധനയിൽ കണ്ടെത്തൽ പ്രയാസമായിരിക്കും. ഇതും മനസ്സിലാക്കിയായിരുന്നു പ്രതികളുടെ നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/2BD7uWK
via
IFTTT
No comments:
Post a Comment