കൊച്ചി : സ്വർണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതും കാത്ത് എൻ.ഐ.എ. സ്വർണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസൽ ഫരീദാണെന്നാണ് എൻ.ഐ.എ.ക്കു കിട്ടിയ വിവരം. യു.എ.ഇ.യിൽ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലിൽ ദുബായ് പോലീസിനോടും ഇക്കാര്യം ഫൈസൽ സമ്മതിച്ചതായാണു സൂചന. ഫൈസലിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതിൽ വ്യക്തതവരും. കഴിഞ്ഞവർഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകൾ പിടിക്കപ്പെടാതായതോടെ സ്വർണം ഒളിപ്പിച്ച് ഇത്തരം ബാഗുകൾ അയക്കാൻ തുടങ്ങി. 20-ലേറെ തവണയായി 230 കിലോ സ്വർണമാണ് ഇത്തരത്തിൽ ഫൈസൽ ദുബായിൽനിന്ന് കേരളത്തിലേക്കു കടത്തിയതെന്നാണ് അറിയുന്നത്. നയതന്ത്ര ബാഗേജുകളുടെ ക്ലിയറൻസിൽ പരിചയസമ്പന്നരായ സ്വപ്നയെയും സരിത്തിനെയും സ്വർണക്കടത്തിന് ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധയിലായിരുന്നു ഫൈസലെന്നാണ് എൻ.ഐ.എ.ക്കു ലഭിച്ച വിവരം. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനുമുമ്പ് കൃത്യമായ മുന്നൊരുക്കംവേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസൽ ഡമ്മി ബാഗ് പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലെ സ്കാനറിൽ പിടിക്കപ്പെടാത്തവിധം യു.എ.ഇ.യുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമിച്ച ഫൈസൽ ഇതെല്ലാം ഡമ്മി ബാഗുകളിൽ രേഖപ്പെടുത്തിയിരുന്നു. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ കഴിഞ്ഞതോടെ ഫൈസലിനും സംഘത്തിനും ആത്മവിശ്വാസം ഏറുകയായിരുന്നു. പരീക്ഷണം വിജയിച്ചതോടെ ചെറിയതോതിൽ സ്വർണം ഒളിപ്പിച്ചാണ് സംഘം ആദ്യം കടത്തിയത്. ഓരോ തവണയും വ്യാജമുദ്ര ഉപയോഗിച്ചുള്ള ബാഗേജ് ക്ലിയർ ചെയ്യാൻ കഴിഞ്ഞതോടെ കടത്തലിന്റെ തോതും കൂടി. 30 കിലോ സ്വർണവുമായി സ്വപ്നയും സരിത്തും പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജൂണിൽ രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും കടത്തിയതായും എൻ.ഐ.എ. കണ്ടെത്തി. നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വപ്നയും സംഘവും ഇരുപതിലേറെ തവണ സ്വർണം കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ ചിലതിൽ 20 കിലോയിലേറെ സ്വർണമുണ്ടായിരുന്നു. ഈ ബാഗേജുകളെല്ലാം വിമാനത്താവളത്തിൽനിന്ന് ക്ലിയർ ചെയ്തിരുന്നത് സരിത്താണെന്നും തെളിഞ്ഞിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/32A4d5y
via
IFTTT
No comments:
Post a Comment