തിരുവനന്തപുരം: പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരം എത്തിക്കുമ്പോൾ വീടിന്റെ ബാൽക്കണിയിൽനിന്ന് വിതുമ്പാനേ മകൾ കാർത്തികയ്ക്കു കഴിഞ്ഞുള്ളൂ. അമ്മയെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യോപചാരമർപ്പിക്കാനും കേരളത്തിനു പുറത്തുനിന്നെത്തിയ മക്കൾക്ക് ഒരു ദിനം മുഴുവൻ വീട്ടിലെ മുറിയിൽ ക്വാറന്റീനിൽ കാത്തിരിക്കേണ്ടിവന്നു. സംഗീതസംവിധായകൻ, പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പദ്മജാ രാധാകൃഷ്ണന്റെ മക്കളായ രാജാകൃഷ്ണനും കാർത്തികയും അമ്മയ്ക്ക് അന്ത്യോപചാരമർപ്പിച്ചത് കോവിഡ് മാനദണ്ഡപ്രകാരം. വീട്ടിലെ ചടങ്ങുകളും തൈക്കാട് ശാന്തികവാടത്തിലെ അന്ത്യകർമങ്ങളും മക്കൾ പൂർത്തിയാക്കിയത് പി.പി.ഇ. കിറ്റ് ധരിച്ച്. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ പൂർണ സുരക്ഷാനിർദേശങ്ങൾ പാലിച്ചാണ് ഇരുവരും ചടങ്ങുകളിൽ പങ്കെടുത്തത്. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പദ്മജാരാധാകൃഷ്ണൻ(66) അന്തരിച്ചത്. മക്കൾ രണ്ടുപേരും നാട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി ചെന്നൈയിൽനിന്നെത്തിയ രാജാകൃഷ്ണനും ചൊവ്വാഴ്ച പുലർച്ചെ ദുബായിൽനിന്നെത്തിയ കാർത്തികയും വീട്ടിലെ പ്രത്യേകം മുറികളിൽ ക്വാറന്റീനിൽ ആയിരുന്നു. അന്ത്യോപചാരമർപ്പിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മടങ്ങിയ ശേഷമാണ് മക്കളെ പി.പി.ഇ. കിറ്റ് ധരിപ്പിച്ച് അമ്മയുടെ മൃതദേഹത്തിനടുത്ത് എത്തിച്ചത്. തൈക്കാട് ശാന്തികവാടത്തിൽ അവസാനകർമങ്ങൾക്കും പി.പി.ഇ. കിറ്റ് ധരിപ്പിച്ച് ആംബുലൻസിൽ എത്തിച്ചു. ചടങ്ങിൽ പങ്കെടുത്ത ചുരുക്കം ബന്ധുക്കളെ സാമൂഹികാകലം പാലിച്ചാണ് നിർത്തിയിരുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ.ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സുരേഷ് ഗോപി എം.പി., ഒ.രാജഗോപാൽ എം.എൽ.എ., ചലച്ചിത്രതാരങ്ങളായ മണിയൻപിള്ള രാജു, കീർത്തി സുരേഷ്, ചിപ്പി, നിർമാതാക്കളായ സുരേഷ് കുമാർ, രഞ്ജിത് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. Content Highlights: on a PPE suit daughter payed her last rites to Padmaja Radhakrishnan
from mathrubhumi.latestnews.rssfeed https://ift.tt/2zIKjcA
via
IFTTT
No comments:
Post a Comment