കൊച്ചി: അടിയന്തരസാഹചര്യത്തിൽ പ്രവാസികളെ തിരികെയെത്തിക്കാനുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായവരെ കോവിഡ് വ്യാപനത്തിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു. വന്ദേഭാരത് മിഷനിൽ പങ്കാളികളായ എയർഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരെക്കുറിച്ചുള്ള തെറ്റായ വാർത്തകളാണ് സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതോടനുബന്ധിച്ച് പ്രവർത്തിക്കുമ്പോൾ ആഴ്ചയിൽ മൂന്ന് കോവിഡ് ടെസ്റ്റുകളാണ് ജീവനക്കാർ നടത്തുന്നത്. ഓരോ യാത്രയ്ക്ക് മുൻപും ശേഷവും പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിശോധനയുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്നതുവരെ ഇവർ സ്വകാര്യ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുകയും ഫലം നെഗറ്റീവായാൽ വീട്ടിലേക്ക് വിടുകയും ചെയ്യും. വീട്ടിൽ താമസിക്കുമ്പോഴും അഞ്ചുദിവസം കൂടുമ്പോൾ ഇവർ കളമശ്ശേരി മെഡിക്കൽകോളേജിലെത്തി പരിശോധന നടത്തും. വിമാനസർവീസ് നടത്തുമ്പോൾ ശരീരം മുഴുവൻ മൂടുന്ന സുരക്ഷിതമായ വസ്ത്രമാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. യാത്രക്കാരുമായി ഒരുതരത്തിലും ഇവർ നേരിട്ട് ഇടപെടുന്നില്ല. ഇത്തരത്തിൽ കൃത്യമായ പരിശോധനയും കോവിഡ് പ്രതിരോധവും തീർക്കുന്നവർക്കെതിരേയാണ് സമൂഹം ചോദ്യങ്ങൾ എറിയുന്നത്. തെറ്റായ പ്രചാരണംകഴിഞ്ഞദിവസം എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ വീട്ടിലായിരുന്നുവെന്നും സമൂഹത്തിൽ ഏറെ ഇടപെടലുകൾ നടത്തിയെന്ന രീതിയിലുമായിരുന്നു പ്രചാരണം. കോവിഡ് പരിശോധനകൾ നടത്തി രോഗമില്ലെന്നു സ്ഥിരീകരിച്ച ശേഷമാണ് ഇവർ വീട്ടിലേക്ക് എത്തിയതെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുമായി ഒറ്റയ്ക്കുതാമസിക്കുന്ന യുവതി രോഗമില്ലെന്ന് തിരിച്ചറിഞ്ഞശേഷം മാത്രമാണ് വീടിന് പുറത്തേക്കിറങ്ങിയത്. ഇതിനിടെ ജില്ലാപോലീസ് തങ്ങളുടെ ഔദ്യോഗികമായ ആവശ്യത്തിനുവേണ്ടി തയ്യാറാക്കിയ ഫയൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവനക്കാരിയുടെ സ്വകാര്യവിവരങ്ങളും ക്യാബിൻ ക്രൂവിലെ അംഗങ്ങളുടെ പേരുകളും ഫോൺ നമ്പറുകളുമാണ് ഫയലിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം ക്രൂഅംഗങ്ങളുടെ സ്വകാര്യനമ്പറുകളിലേക്കും വിമാനക്കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിലും അശ്ലീല കമന്റുകളും ഫോൺവിളികളും എത്തിയിരുന്നു. ഇത് ജീവനക്കാരെ മാനസികമായി തളർത്തിയിരിക്കുകയാണെന്ന് കമ്പനി അധികൃതർ പറയുന്നു. വന്ദേഭാരത് മിഷനിന്റെ അടുത്ത ഘട്ടത്തിലേക്ക് മറ്റുജീവനക്കാർ സന്നദ്ധരാകുമോയെന്ന് സംശയിക്കുന്നതായും വിമാനക്കമ്പനി പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/36YrTR3
via
IFTTT
No comments:
Post a Comment