• വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിൽ ശിവൻ മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവന്റെ (19) ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ അമ്മാവന്റെ മകൻ അരുൺ ബാബുവിനും പരിക്കുണ്ട്. സംഭവത്തിൽ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22-കാരനെ പോലീസ് തിരയുന്നു. മുറിഞ്ഞ് വിടാറായ കൈ തുന്നിച്ചേർക്കാനായി അഖിലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നിൽ ഞായറാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം. സെമിത്തേരിക്കു സമീപത്തെ കടയിൽ മുഖാവരണം വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി. മുൻ പരിചയമുള്ളതിനാൽ അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് അഖിലിനെ ഇയാൾ വെട്ടുകയായിരുന്നു. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. ബൈക്കിൽ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ആക്രമണ ദൃശ്യങ്ങൾക്കായി സെമിത്തേരിയുടേയും വ്യാപാര ശാലയുടേയും സി.സി.ടി.വി. ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചു. പ്രതിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. ഇൻസ്പെക്ടർ കെ. മുഹമ്മദിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് പ്രതിയും സഹോദരിയും തമ്മിൽ ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ച് വഴക്കായിരുന്നു. പുതുപ്പാടിയിലെ സ്കൂളിൽ പ്ലസ്ടു വിദ്യാർഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും. അഖിൽ ഇപ്പോൾ എറണാകുളത്ത് ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ്. കുട്ടികളുടെ കാര്യമാകയാൽ സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന നിലപാടിലായിരുന്നു അഖിലിന്റെ വീട്ടുകാർ.
from mathrubhumi.latestnews.rssfeed https://ift.tt/3h5FA5m
via
IFTTT
No comments:
Post a Comment