തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്രൈമറി സ്കൂളിൽമാത്രം ഒഴിഞ്ഞുകിടക്കുന്നത് 920 പ്രഥമാധ്യാപക തസ്തികകൾ. അധ്യയനവർഷം തുടങ്ങിയിട്ടും പ്രഥമാധ്യാപകരില്ലാത്തത് ഈ സ്കൂളുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് പാലിക്കാതെ അനധികൃത സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കമാണ് പ്രഥമാധ്യാപക നിയമനം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. 12 വർഷത്തെ അധ്യാപന പരിചയവും വകുപ്പുതല പരീക്ഷാവിജയവുമാണ് പ്രഥമാധ്യാപകരാകാനുള്ള യോഗ്യത. എന്നാൽ, 50 കഴിഞ്ഞവരെ യോഗ്യതാപരീക്ഷയിൽ ഇളവുനൽകി സ്ഥാനക്കയറ്റം നൽകി നിയമിക്കാനായിരുന്നു സർക്കാർ നീക്കം. ഇടത് അധ്യാപക സംഘടനാ നേതാവടക്കമുള്ള കുറച്ചുപേർക്ക് ഇങ്ങനെ സ്ഥാനക്കയറ്റം നൽകി. പക്ഷേ, യോഗ്യതാപരീക്ഷയില്ലാതെ സ്ഥാനക്കയറ്റം നൽകാനാവില്ലെന്ന് 2018-ൽ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാനക്കയറ്റം നൽകിയവരെ തരംതാഴ്ത്തേണ്ടിവരുമെന്നതിനാലാണ് പ്രഥമാധ്യാപക നിയമനം നടത്താതെ തസ്തിക ഒഴിച്ചിടുന്നതിന് കാരണമായി പറയുന്നത്. പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കേണ്ട പലരും മൂന്നുമാസത്തിനുള്ളിൽ വിരമിച്ചു. അതേസമയം, ഇടതുസംഘടനയിൽപ്പെട്ട ചിലർക്ക് ഒറ്റദിവസത്തേക്ക് മാത്രമായി പ്രഥമാധ്യാപകനായോ എ.ഇ.ഒ. ആയോ സ്ഥാനക്കയറ്റം നൽകി വിരമിക്കാൻ അവസരമുണ്ട്. കോടതിയിൽ കേസ് നിലവിലുള്ളതിനാലാണ് നിയമനം നടത്താനാകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. 50 വയസ്സുകഴിഞ്ഞവരെ യോഗ്യതാപരീക്ഷയിൽ ഇളവുനൽകി നിയമിക്കാനാകാത്തതിനാൽ പഴയ കേസിൽ അപ്പീൽ നൽകി നിയമനം വൈകിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് അധ്യാപകരുടെ പരാതി. സർക്കാരിന്റെ നിലപാട് എയ്ഡഡ് സ്കൂൾ മാനേജ്മെന്റിന് സഹായമായിട്ടുണ്ട്. ചില എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ യോഗ്യതാ പരീക്ഷ നേടിയ അധ്യാപകരെ തഴഞ്ഞ് യോഗ്യതയില്ലാത്തവരെ പ്രഥമാധ്യാപകരായി നിയമിച്ചു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇതിന് മാനേജ്മെന്റ് പറയുന്ന വിശദീകരണം. ഒന്നാംക്ലാസ് ഉൾപ്പെടെ അഡ്മിഷൻ നടത്തുക, ഉപരിപഠനത്തിന് ടി.സി. നൽകുക, സ്കൂൾ മെയിൻന്റനൻസ്, ടൈംടേബിൾ തയ്യാറാക്കുക, ഓൺലൈൻ ക്ലാസിന് വായനശാലാ അടക്കമുള്ളിടങ്ങളിൽ സൗകര്യം ഉറപ്പുവരുത്തുക, പാഠപുസ്തക-യൂണിഫോം വിതരണം നടത്തുക, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾക്ക് നേതൃത്വംനൽകുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ പ്രൈമറിസ്കൂൾ പ്രഥമാധ്യാപകനുണ്ട്. പ്രൈമറി സ്കൂളുകളിൽ പ്യൂൺ, ക്ലാർക്ക് തസ്തികകളില്ല. അതിനാൽ, പ്രഥമാധ്യാപകർ നേരിട്ട് നിർവഹിക്കേണ്ടതാണ് പലകാര്യങ്ങളും. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ആനന്ദ് പറഞ്ഞു. പ്രൈമറി സ്കൂൾ പ്രഥമാധ്യാപക നിയമനം ഇതുവരെ ഇങ്ങനെ അനിശ്ചിതമായി നീട്ടികൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2BCyXY0
via
IFTTT
No comments:
Post a Comment