കണ്ണൂര്‍: സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി സി.പി.എം. പ്രവര്‍ത്തകനും തലശേരിയിലെ അഭിഭാഷക സംഘടനാ നേതാവുമായ കെ.വി. മനോജ് കുമാറിനെ നിയമിച്ചതിനു പിന്നാലെ, കമ്മിഷന്‍ അംഗങ്ങളായും പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം. നിലവില്‍ നാല് അംഗങ്ങളുടെ ഒഴിവാണു കമ്മിഷനിലുള്ളത്. ഉടന്‍തന്നെ രണ്ട് ഒഴിവുകള്‍ കൂടി വരും. ഇതിലേക്ക് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്യാമളാ ദേവിയെ നിയമിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ തവണ യഥാസമയം അപേക്ഷ സമര്‍പ്പിക്കാതിരുന്നിട്ടും ശ്യാമളാദേവിക്ക നിയമനം നല്‍കാന്‍ ശ്രമം നടന്നിരുന്നു. ആദ്യം നിശ്ചയിച്ച തീയതി പ്രകാരം അവര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് തീയതി നീട്ടിനല്‍കി. എന്നാല്‍ െഹെക്കോടതി ഇടപെട്ട് നീക്കം തടയുകയായിരുന്നു. ഇത്തവണ ശ്യാമളാ ദേവി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കു പുറമേ ഭരണാനുകൂല സംഘടനയായ കെ.ജി.ഒ.എയുടെ സംസ്ഥാന ഭാരവാഹിയെയും കമ്മിഷനംഗമായി നിയമിക്കാന്‍ നീക്കമുണ്ട്. നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ് ഇദ്ദേഹം. ചെയര്‍മാന്‍ നിയമനത്തിനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്താണു കെ.വി. മനോജ് കുമാറിനു നിയമനം നല്‍കിയത്. ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കമ്മിഷനംഗങ്ങള്‍ക്കു വേണ്ട യോഗ്യതയായ 10 വര്‍ഷം പരിചയം പോലും ചെയര്‍മാന്‍ നിയമനത്തിനു ബാധകമല്ലാതാക്കിയിരുന്നു. യോഗ്യതയില്‍ ഇളവ് വരുത്തിയതു പാര്‍ട്ടി ബന്ധുക്കളുടെ അനധികൃത നിയമനത്തിനു വേണ്ടിയാണെന്ന ആക്ഷേപം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ സെക്രട്ടറി തലത്തിലോ അതിനു മേലെയോ പ്രവര്‍ത്തിച്ച പരിചയം അല്ലെങ്കില്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പരിചയവും ദേശീയ, രാജ്യാന്തര അംഗീകാരങ്ങളും എന്നിങ്ങനെയായിരുന്നു 2017 വരെ അധ്യക്ഷനിയമനത്തിന് അടിസ്ഥാനമാക്കിയ യോഗ്യതകള്‍. എന്നാല്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനായി മാര്‍ച്ച് 22-നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഈ നിബന്ധന ഒഴിവാക്കി. പകരം, പേഴ്‌സണ്‍ ഓഫ് എമിനന്‍സ് എന്നതിലേക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ ദുര്‍ബലപ്പെടുത്തി. അതോടെ മനോജ് കുമാറിന് അപേക്ഷിക്കാന്‍ യോഗ്യതയായി. കമ്മിഷന്‍ അംഗമാകണമെങ്കില്‍ ഇപ്പോഴും 10 വര്‍ഷം പരിചയംവേണം.
കെ.വി. മനോജ് കുമാര്‍ പരമയോഗ്യനെന്നു മുഖ്യമന്ത്രി
പരമയോഗ്യനായ ആളെത്തന്നെയാണു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമന നിയമങ്ങളിലോ ചട്ടങ്ങളിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. വ്യവസ്ഥാപിതമായ രീതിയില്‍ത്തന്നെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന, ചുറുചുറുക്കുള്ള വ്യക്തിയെന്നതാണ് അദ്ദേഹത്തിന്റെ യോഗ്യതയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. സാധാരണ മാനദണ്ഡം ഉപയോഗിച്ചു തന്നെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നിയമത്തിലൂം ചട്ടത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല.
2017-ലും അതിന് മുമ്പും ഏര്‍പ്പെടുത്തിയിരുന്ന ചില വ്യവസ്ഥകള്‍ മറ്റെന്തോ ഉദ്ദേശ്യം വച്ചുകൊണ്ടായിരുന്നു. അത് നിയമത്തിലോ ചട്ടത്തിലോ ഉള്ളതല്ല. ഇപ്പോഴുമില്ലെങ്കിലും അതു വച്ചുകൊണ്ടുതന്നെയാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ആരെയും കിട്ടിയില്ല. അതുകൊണ്ടാണ് വേറെ അപേക്ഷ ക്ഷണിച്ചത്. അങ്ങനെ ക്ഷണിച്ചപ്പോള്‍ കിട്ടിയ അപേക്ഷളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി, അഭിമുഖം നടത്തി, അതില്‍ യോഗ്യരായവരെ ശിപാര്‍ശ ചെയ്തു. ആ വ്യക്തിക്കു നിയമനം നല്‍കി. അദ്ദേഹത്തിനു യോഗ്യതയുണ്ടെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിനു തോന്നി. ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്ലതോതില്‍ ഇടപെട്ടിട്ടുണ്ട്. പട്ടികയിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കു പരാതിയുണ്ടാകുമെങ്കിലും അത് ഈ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിവേചനാവകാശം ഉപയോഗിച്ചാണു നിയമനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2NrJ8Bl
via IFTTT
No comments:
Post a Comment