റിയോ ഡി ജനൈറോ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുന്നതിനിടെ സർക്കാർ വെബ്‍സൈറ്റിൽനിന്ന് വിവരങ്ങൾ നീക്കംചെയ്ത് ബ്രസീൽ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ വൻ പരാജയമാണെന്ന് ലോകവ്യാപകമായി വിമർശനമുയരുന്നതിനിടെയാണ്.മുൻമാസങ്ങളിലെ കോവിഡ് മരണങ്ങളും രോഗികളുടെ എണ്ണവും ഉൾപ്പെടെയുള്ള കണക്കുകളാണ് സൈറ്റിൽനിന്ന് നീക്കംചെയ്തത്. അതത് സംസ്ഥാനങ്ങൾക്കും മുനിസിപ്പാലിറ്റികൾക്കുമായിരുന്നു വിവരശേഖരണത്തിന്റെ ചുമതല. എന്നാൽ, ശനിയാഴ്ചയോടെ വിവരങ്ങൾ അപ്രത്യക്ഷമാകുകയായിരുന്നു. അവസാന 24 മണിക്കൂറിലുണ്ടായ മരണങ്ങളുടെയും രോഗികളുടെയും വിവരങ്ങളേ ഇനി വെബ്സൈറ്റിൽ റിപ്പോർട്ടുചെയ്യൂവെന്ന് ബ്രസീൽ ആരോഗ്യമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 27,075 പേർക്ക് രോഗം ബാധിക്കുകയും 904 പേർ മരിക്കുകയും 10,209 പേർ രോഗമുക്തരാവുകയുംചെയ്തു എന്ന വിവരം മാത്രമാണ് നിലവിൽ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ളത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് എത്രപേർ, എത്രപേർക്ക് രോഗംബാധിച്ചു തുടങ്ങിയ വിവരങ്ങളില്ല.വെബ്സൈറ്റിൽ കുന്നുകൂടിക്കിടക്കുന്ന വിവരങ്ങളല്ല യഥാർഥചിത്രം നൽകുന്നതെന്ന് ബൊൽസൊനാരോ ട്വിറ്ററിൽ പ്രതികരിച്ചു. എന്നാൽ, വിവരങ്ങൾ നീക്കംചെയ്തതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. അതേസമയം, സർക്കാർനടപടിയെ വിമർശിച്ച് മാധ്യമപ്രവർത്തകരും പ്രതിപക്ഷവും രംഗത്തെത്തി. തുടർച്ചയായ നാലുദിവസങ്ങളിൽ രാജ്യത്ത് ആയിരത്തിലേറെ മരണം റിപ്പോർട്ടുചെയ്തിരുന്നു.നിലവിൽ ലോകത്തെ കോവിഡ് മരണങ്ങളിൽ മൂന്നാംസ്ഥാനത്തും രോഗികളുടെ എണ്ണത്തിൽ രണ്ടാമതുമാണ് ബ്രസീൽ. വരുംദിവസങ്ങളിൽ രോഗവ്യാപനവും മരണവും മൂർധന്യത്തിലെത്തുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3cHaD4b
via
IFTTT
No comments:
Post a Comment