കൊച്ചി : പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ വിമര്‍ശനമേറ്റുവാങ്ങിയ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ സി.പി.എം. ഇന്നു നടത്തുന്ന ജനകീയ സമരം വ്യത്യസ്തമാവുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമരമുഖത്തിറങ്ങാന്‍ പ്രതിപക്ഷംപോലും മടിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ രണ്ടുലക്ഷം കേന്ദ്രങ്ങളില്‍ 10 ലക്ഷംപേരെ പങ്കെടുപ്പിച്ചു കേന്ദ്ര വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ചാണു സമരം. ഓരോ ബ്രാഞ്ചിലും അഞ്ചിലേറെ കേന്ദ്രങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പത്തില്‍താഴെ പ്രവര്‍ത്തകര്‍ കേന്ദ്ര വിരുദ്ധ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധ സമരത്തിനെത്തും. ഇന്ന് രാവിലെ 11 മുതല്‍ ഒരുമണിക്കൂര്‍ നേരമാണു കാസര്‍ഗോഡ് മുതല്‍ പാറശാലവരെ സമരം അരങ്ങേറുക. ലോക്ക് ഡൗണ്‍ അടച്ചുപൂട്ടലില്‍ തൊഴിലും ജീവനനോപാധിയും നഷ്ടപ്പെട്ട കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം മാറ്റുക എന്ന മുദ്രാവാക്യമാണു സി.പി.എം. ഉയര്‍ത്തുന്നത്. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രിമാര്‍ ഒഴികെയുള്ള നേതാക്കള്‍ എല്ലാ ജില്ലകളിലും അണിനിരക്കാനാണ് തീരുമാനം. ഓണ്‍െലെന്‍വഴി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണു സമരം.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനകീയ അടിത്തറ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഏറ്റെടുക്കേണ്ട സമരം സി.പി.എം. കയ്യാളുന്നത്. നാളെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന ദിവസമാണ്. അതിന് തൊട്ടു മുമ്പ് ജനകീയ വിഷയവുമായി രംഗത്തിറങ്ങാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് ഇപ്പോള്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധ സ്വരങ്ങള്‍ക്ക് തടയിടാനാണ്.
ഇന്നു രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തില്‍ പത്ത് ലക്ഷം പേര്‍ അണിനിരക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില ദിവസേന വര്‍ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പത് ദിവസമായി തുടര്‍ച്ചയായി വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/30HVdKF
via IFTTT
No comments:
Post a Comment