തിരുവനന്തപുരം: കോവിഡിനെതിരേ രാജ്യത്ത് പലതരത്തിലുളള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഫലപ്രദമെന്ന് ചില സംസ്ഥാനങ്ങളില്‍ വിലയിരുത്തപ്പെട്ട ചികിത്സാരീതിയാണ് പഌസ്മാ തെറാപ്പി. സംസ്ഥാനത്തുനിന്ന് പരീക്ഷണചികിത്സ നടത്താന്‍ താത്പര്യമറിയിച്ച ആറുസ്ഥാപനങ്ങളെ പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ടത്തില്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പരിഗണിച്ചിട്ടില്ല. അടുത്തഘട്ടത്തിലേക്കുള്ള സാധ്യതാപട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതടക്കം 46 സ്ഥാപനങ്ങള്‍ക്കാണ് അനുമതി.
കോവിഡ് ഭേദമായ ആളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണിത്. രോഗം ഭേദമായ ആളുടെ രക്തത്തില്‍ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവര്‍ത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. 113 അപേക്ഷയില്‍നിന്നാണ് ആദ്യപട്ടിക തയ്യാറാക്കിയത്. പ്ലാസിഡ് ട്രയല്‍ എന്നപേരിലാണ് പരീക്ഷണം. തിരുവനന്തപുരം ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോഴിക്കോട്, തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി എന്നിവയാണ് കേരളത്തില്‍ നിന്ന് താല്‍പര്യം അറിയിച്ച ആറു സ്ഥാപനങ്ങള്‍.
പ്ലാസ്മ തെറാപ്പിക്കായുള്ള ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയിലെ രജിസ്‌ട്രേഷന്‍, നാഷണല്‍ എത്തിക്‌സ് കമ്മിറ്റി അനുമതി തുടങ്ങിയ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം ഏപ്രിലില്‍ത്തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അനുമതി കിട്ടിയാല്‍ അതത് സ്ഥാപനങ്ങളിലെ എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമാകും ചികിത്സ തുടങ്ങാനാവുക. രോഗം ഭേദമായവര്‍ രക്തദാനത്തിന് തയ്യാറാവുകയും വേണം. അത്യാസന്നനിലയിലായ രോഗികളെയാണ് അവരുടെ അനുമതിയോടെ പരീക്ഷണത്തിന് വിധേയരാക്കുക. ഇത് വിജയിച്ചാല്‍ കോവിഡ് ചികിത്സയില്‍ നിര്‍ണായകമാകും.
from mangalam.com https://ift.tt/2Mn2V4i
via IFTTT
No comments:
Post a Comment