കൊച്ചി: നഗരത്തിന്റെ 'ഠ' വട്ടത്തിൽ ടാക്സിയോടിക്കുന്ന ലേഡി ഡ്രൈവറെക്കുറിച്ച് ഒട്ടേറെ വായിച്ചതാണ് നമ്മൾ. പക്ഷേ, സക്കീന അവരിലൊരാളല്ല. കേരളവും പിന്നിട്ട് ടാക്സി പറപ്പിക്കും ഈ ലേഡിഡ്രൈവർ. കേരളത്തിൽനിന്ന് ആന്ധ്രാപ്രദേശ്വരെ ഇതിനോടകം ടാക്സി ഓടിച്ചിട്ടുണ്ട് ഇവർ. കാസർകോടുമുതൽ തിരുവനന്തപുരംവരെ ഒട്ടേറെത്തവണ യാത്രക്കാരുമായി എത്തി. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ടാക്സിഡ്രൈവർ എന്നുവേണമെങ്കിൽ വിശേഷിപ്പിക്കാം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സക്കീന ടാക്സിഡ്രൈവർ എന്നനിലയിലുള്ള സാധ്യതകൾതേടി ഒരു വർഷത്തോളമായി കൊച്ചിയിലാണ്. 17 വർഷംനീണ്ട ഡ്രൈവിങ് പരിചയമാണ് തന്റെ കരുത്തെന്ന് സക്കീന പറയും. ആഡംബരക്കാറുവരെ സ്വന്തമായുണ്ടായിരുന്നു ഒരിക്കൽ. ഡ്രൈവിങ് ഒരാവേശമായിരുന്നു. വിവാഹശേഷമാണ് ഡ്രൈവിങ് പഠിച്ചത്. വയനാട്ടിലായിരുന്നു താമസം. ഗൾഫിൽ നല്ലനിലയിൽ ബിസിനസ് നടത്തിയ ഭർത്താവിന് പിന്നീട് സാമ്പത്തികബാധ്യതയുണ്ടായതോടെ എല്ലാം നഷ്ടമായി. വീടുവരെ ജപ്തിചെയ്യപ്പെട്ടു. ജീവിതം തിരിച്ചുപിടിക്കാൻ ഭർത്താവ് വീണ്ടും ഗൾഫിലേക്ക് വിമാനം കയറി. അറിയാവുന്ന തൊഴിലിലൂടെ തന്നാലായതും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് സക്കീന തീരുമാനിച്ചപ്പോൾ രണ്ടു പെൺമക്കളും ആ തീരുമാനത്തിനൊപ്പം നിന്നു. സ്വന്തമായി കാറുണ്ടായിരുന്നപ്പോൾ ബന്ധുക്കൾക്കുവേണ്ടി ഒട്ടേറെ ഡ്രൈവ് ചെയ്തിട്ടുണ്ട്. ആ പരിചയമാണ് ഡ്രൈവിങ് പ്രൊഫഷനാക്കാനുള്ള തീരുമാനത്തിലേക്കുനയിച്ചത്. എട്ടുവർഷമായി ടാക്സി ഓടിക്കുന്നുണ്ടെന്ന് സക്കീന പറഞ്ഞു. ഒരുവർഷംമുമ്പ് കൊച്ചിയിൽ ഒരു സ്റ്റാർ ഹോട്ടലിൽ ഡ്രൈവറായി ചേർന്നു. കോവിഡിനെത്തുടർന്ന് ഹോട്ടൽ അടച്ചതോടെ ആ ജോലി നഷ്ടമായി. ഇപ്പോൾ ഒരു ട്രാവൽ ഏജൻസിയോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്. കുടുംബമായുള്ള യാത്രക്കാർക്കായാണ് ദീർഘദൂര ഡ്രൈവിന് സക്കീന ടാക്സി ഇറക്കുന്നത്. വിദ്യാർഥിനിയായ ഇളയമകളോടൊപ്പമാണ് കൊച്ചിയിൽ വാടകവീട്ടിൽ താമസം. മൂത്തമകൾ വിവാഹിതയായി ബെംഗളൂരുവിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3dCzu9B
via
IFTTT
No comments:
Post a Comment