തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ കേരളമാതൃക കൊട്ടിഘോഷിക്കുമ്പോഴും സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗബാധ ഉയരുന്നു. ഇതേത്തുടര്‍ന്ന് കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. രണ്ടുമാസത്തിനിടെ സംസ്ഥാനത്തു 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഉറവിടം കണ്ടെത്താത്ത കോവിഡ് മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ വിവിധ ജില്ലകളില്‍ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
ഇവരില്‍ ഭൂരിഭാഗവും കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ്. പി.പി.ഇ. കിറ്റും മറ്റു സുരക്ഷാസംവിധാനങ്ങളുമുണ്ടായിട്ടും രോഗം പടരുന്നതെങ്ങനെയെന്നു കണ്ടെത്താന്‍ ആരോഗ്യവകുപ്പിനായില്ല. ആശങ്ക ശക്തമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍തന്നെ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നു മുഖ്യമന്ത്രിയാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. വിദഗ്ധസംഘം കോവിഡ് ആശുപത്രികള്‍ സന്ദര്‍ശിച്ച്, അണുബാധനിയന്ത്രണത്തില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിക്കും.
ഉറവിടമറിയാത്ത രോഗബാധയുണ്ടായ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലും അന്വേഷണത്തിനു നിര്‍ദേശമുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത നാല് കോവിഡ് മരണങ്ങളാണ് ആരോഗ്യവകുപ്പിനു പ്രധാനമായും തലവേദനയായത്. മരണമടഞ്ഞ തിരുവനന്തപുരം പോത്തന്‍കോട്ടെ അബ്ദുള്‍ അസീസ്, നാലാഞ്ചിറയിലെ െവെദികന്‍ കെ.ജി. വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുള്ള െനെഹ ഫാത്തിമ, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് എവിടെനിന്നു രോഗം പകര്‍ന്നെന്ന കാര്യത്തിലാണ് അവ്യക്തത.
ആദ്യഘട്ടത്തില്‍ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിന്മാറി. ഇവരില്‍ പലരും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ആശുപത്രികളിലെത്തിയത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത െവെറസ് വാഹകരില്‍നിന്നാകും ഇവര്‍ക്കു രോഗം കിട്ടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
from mangalam.com https://ift.tt/37qtEXr
via IFTTT
No comments:
Post a Comment