ന്യൂഡല്‍ഹി: കഴിഞ്ഞമാസമായിരുന്നു 17 കാരിയായ ഒരു പെണ്‍കുട്ടി തന്നെ രക്ഷിക്കണം എന്ന് പറഞ്ഞ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഹരിഹര്‍പരയിലെ ബ്‌ളോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ മുന്നിലെത്തിയത്. കുടുംബം വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചതോടെ രണ്ടര മണിക്കൂര്‍ സമയമെടുത്ത് 11 കിലോമീറ്റര്‍ സഞ്ചരിച്ചായിരുന്നു പെണ്‍കുട്ടി ഇവിടെ എത്തിയത്. ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തീക പ്രതിസന്ധിയില്‍ ബാലവേലയ്ക്കും വേശ്യാവൃത്തിയിലേക്കും ഇന്ത്യയിലെ ബാല്യങ്ങള്‍ തള്ളിവിടപ്പെട്ടേക്കാമെന്ന് ആശങ്ക ശക്തമായി.
ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുട്ടിക്കടത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബ്ബന്ധിത വിവാഹത്തിലേക്കും അയയ്ക്കപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആശങ്കപ്പെട്ട് എന്‍ജിഒകള്‍ സുപ്രീംകോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിന് പുറമേ ആംഫാന്‍ ചുഴലിക്കാറ്റിലും പെട്ട് കൃഷി നശിച്ച് കുടുംബങ്ങള്‍ പട്ടിണിയിലായതോടെ ബംഗാളില്‍ കര്‍ഷക വിഭാഗത്തില്‍ പെട്ട 136 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിപ്പിച്ചയച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
ലൈംഗിക, തൊഴില്‍ ചൂഷണം ലക്ഷ്യമിട്ട് കുട്ടികളെ കടത്താനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 115 ജില്ലകളില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി അറിയാമെന്നാണ് എന്‍ജിഒ കള്‍ പറയുന്നത്. പണിയില്ലാതെ വരുമാന മാര്‍ഗ്ഗം നിലച്ച് പട്ടിണിയിലായതോടെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിക്കാനും ലൈംഗി തൊഴില്‍ ചെയ്യിച്ച പണം സമ്പാദിക്കാനും വേണ്ടി കുട്ടികളെ വില്‍ക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ദാരിദ്ര്യത്തിലും പട്ടിണിയിലുമായ കുടുംബങ്ങളെ ഈ ഇടനിലക്കാര്‍ അഡ്വാന്‍സ് പേമെന്റ് കൊടുത്താണ് ആശിപ്പിക്കുന്നത്. കുട്ടികള്‍ക്ക് ജോലി നല്‍കാമെന്നും വിവാഹം കഴിച്ചയയ്ക്കാം എന്നും പറഞ്ഞാണ് ഇടനിലക്കാര്‍ മോഹിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ ആംഫന്‍ കൂടി പ്രതിസന്ധി സൃഷ്ടിച്ചതോടെ ബംഗാളിലെ പാര്‍ശ്വവല്‍ക്കൃത സമൂഹത്തില്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊച്ചുപെണ്‍കുട്ടികള്‍ക്ക് മേല്‍ വിവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദം ലോക്ക് ഡൗണിന്റെ ആദ്യമാസത്തില്‍ ഉണ്ടായതിന്റെ രണ്ടര മടങ്ങ് ഇപ്പോള്‍ കൂടിയിട്ടുള്ളതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെയും സ്ത്രീകളെയും വില്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ വരും ആഴ്ചകളിലും മാസങ്ങളിലും കൂടുമെന്നാണ് വിവരം.
മാര്‍ച്ച് 23 നും ഏപ്രില്‍ 23 നും ഇടയില്‍ ദിവസം നാല് എന്ന ക്രമത്തില്‍ 136 പരാതികളാണ് പെണ്‍കുട്ടികളെ നിര്‍ബ്ബന്ധിതമായി വിവാഹത്തിന് പ്രേരിപ്പിക്കുന്നതായി കാണിച്ച് കിട്ടിയത്. മുര്‍ഷിദാബാദ്, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനകള്‍, ഈസ്റ്റ്, വെസ്റ്റ് മിഡ്‌നാപ്പൂര്‍, മാല്‍ഡാ, ഉത്തര്‍, ദക്ഷിണ്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍.
ലോക്ക്ഡൗണില്‍ കുടുംബങ്ങള്‍ പട്ടിണിയായ സാഹചര്യത്തില്‍ കുട്ടികളെ കുറഞ്ഞ വേതനത്തിന് ബാലവേലയ്ക്കും നിര്‍ബ്ബന്ധിത വേശ്യാവൃത്തിയിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടി കുട്ടികളുടെ ക്ഷേമത്തിനും ബാലാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന എന്‍ജിഒയാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഇതേ തുടര്‍ന്ന് രാജ്യത്തെ ലക്ഷക്കണക്കിന് കുട്ടികളെ രക്ഷിക്കാനായി എന്തു ചെയ്‌തെന്ന് കേന്ദ്രവും ഈ ഒമ്പത് സംസ്ഥാനങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ബഞ്ച് ആവശ്യപ്പെട്ടു. കേന്ദ്രത്തിനും ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസ്സാം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഡല്‍ഹി, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കുമാണ് നോട്ടീസ്.
from mangalam.com https://ift.tt/2XHBHfo
via IFTTT
No comments:
Post a Comment