പി. ശിവപ്രസാദ് തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച അച്ഛന്റെ അവയവങ്ങൾ ദാനംചെയ്യാനുള്ള അമ്മയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ. മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോൺ മാറനാട് ദേവിപ്രസാദത്തിൽ പി.ശിവപ്രസാദി (58) ന്റെ കരളും വൃക്കകളും കണ്ണുകളും ദാനം ചെയ്തു. അച്ഛനെ അവസാനമായി ഒരുനോക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങൾ അഞ്ചു പേരുടെ ജീവനിൽ തുടിക്കുന്നതിൽ മക്കൾ ആശ്വാസം കണ്ടെത്തി. സർക്കാറിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവദാനം നടന്നത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശിവപ്രസാദിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 27 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവയവദാനത്തിന്റെ സാധ്യതയെപ്പറ്റി ശിവപ്രസാദിന്റെ ഭാര്യ ഗിരിജാ പ്രസാദ് തന്നെയാണ് ആശുപത്രി അധികൃതരോട് ആരാഞ്ഞത്. അമ്മയുടെ ആഗ്രഹം വിദേശത്തുള്ള മക്കൾ ശരത് പ്രസാദും ശ്യാം പ്രസാദും അംഗീകരിച്ചു. ലോക് ഡൗൺ കാരണം നാട്ടിലെത്താൻ കഴിയാതിരുന്ന മക്കൾ അമ്മയുടെ തീരുമാനത്തിനൊപ്പം ചേർന്നു. തുടർന്ന് കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരന്റ നേതൃത്വത്തിൽ അവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരാനുള്ള സംരക്ഷണ നടപടികൾ സ്വീകരിച്ചു. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ ഡി.എം.ഇ. ഡോ.എ.റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ.അജയകുമാർ, സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ്, നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസ് എന്നിവരുടെ പ്രവർത്തനം അവയവദാതാവും സ്വീകർത്താക്കളുമായുള്ള ഏകോപനം വേഗത്തിലാക്കി. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലുമടക്കം അഞ്ചുപേർക്കാണ് അവയവങ്ങൾ നൽകിയത്. മെഡിക്കൽ കോളേജിലെ രോഗിക്ക് യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റി, ഡോ. ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്ക വച്ചുപിടിപ്പിക്കുകയും ചെയ്തു. വിദേശത്തായിരുന്ന ശിവപ്രസാദ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. അശ്വതി ജി.നായർ മരുമകളാണ്. അവയവദാനത്തിന്റെ നടപടികൾക്ക് ശേഷം ഞായറാഴ്ച രാവിലെ ശിവപ്രസാദിന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഉച്ചയ്ക്ക് ശേഷം എഴുകോൺ മാറനാടിൽ ശവസംസ്കാരം നടക്കും. Content Highlight: Children support for mothers decision: fathers organs donated
from mathrubhumi.latestnews.rssfeed https://ift.tt/2zQ9ZDD
via
IFTTT
No comments:
Post a Comment