കൊച്ചി: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലെത്തും. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് എയർഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തുക. യാത്ര ചെയ്യാൻ അറിയിപ്പ് ലഭിച്ചവർ അഞ്ച് മണിക്കൂർ മുമ്പേ വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവർക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. സാങ്കേതിക തകരാറുകളെത്തുടർന്ന് വ്യാഴാഴ്ച മുടങ്ങിയ റിയാദ്-കോഴിക്കോട് സർവീസാണ് വെള്ളിയാഴ്ച നടക്കുക. മുംബൈയിൽനിന്ന് പ്രത്യേക വിമാനം റിയാദിൽ എത്തിച്ച് കോഴിക്കോട്ടേക്ക് സർവീസ് നടത്താനാണ് എയർ ഇന്ത്യ തയ്യാറായിരിക്കുന്നത്. 240-ലേറെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് ഉപയോഗിക്കുന്നത്. ഇതിൽ 200 പ്രവാസികളെയാണ് കരിപ്പൂരെത്തിക്കുന്നത്. രാത്രി 8.30-ന് കോഴിക്കോട്ടെത്തുന്ന വിധത്തിലാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. ബഹ്റൈനിൽ നിന്നെത്തുന്ന വിമാനം രാത്രി 10.40 ഓടെ കൊച്ചിയിലെത്തും. അതിനിടെ മാലിയിൽനിന്ന് 750 പേർ നാവികസേനയുടെ കപ്പലിൽ ഞായറാഴ്ചയോടെ എത്തും. ഐ.ജി. വിജയ് സാഖറെ, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ വ്യാഴാഴ്ച സാമുദ്രിക ക്രൂസ് ടെർമിനൽ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോർട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്., പോർട്ട് ഹെൽത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന ചർച്ച നടത്തി. രോഗലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി അവരെ ആദ്യം ഇറക്കും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 പേർ വീതമുള്ള ഗ്രൂപ്പുകളാക്കിയാണ് ഇറക്കുക. രോഗലക്ഷണമുള്ള യാത്രക്കാരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനുള്ള ആംബുലൻസ് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ഭരണകൂടവും ചേർന്ന് സജ്ജമാക്കും. യാത്രക്കാർക്ക് പരിശോധനകൾക്കു ശേഷം ബി.എസ്.എൻ.എൽ. സിംകാർഡ് നൽകും. യാത്രക്കാർ അവരുടെ മൊബൈലുകളിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. യാത്രക്കാരെ കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി. ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ജില്ലകളിലേക്ക് ഓരോ ബസിനും 30 പേരടങ്ങുന്ന സംഘമാക്കിയാണു വിടുക. ചില യാത്രക്കാർക്ക് സ്വകാര്യ വാഹനത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്. സാമുദ്രിക ടെർമിനൽ പ്രദേശത്തേക്ക് യാത്രക്കാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രവേശിപ്പിക്കില്ല. Content Highlights:copronavirus-pravasi-from Saudi and Bahrain flight service in kerala
from mathrubhumi.latestnews.rssfeed https://ift.tt/2yDNUb5
via
IFTTT
No comments:
Post a Comment