കൊച്ചി : തീരദേശ നിയമം ലംഘിച്ചു നിര്‍മിച്ച വന്‍കിട കെട്ടിടങ്ങള്‍ മത്സ്യത്തൊഴിലാളി പാര്‍പ്പിടാനുകൂല്യത്തിന്റെ മറവില്‍ ക്രമപ്പെടുത്താന്‍ നീക്കം. ഫെബ്രുവരി 26-നു മുമ്പു നിര്‍മാണം പൂര്‍ത്തിയായ മുഴുവന്‍ പാര്‍പ്പിട കെട്ടിടങ്ങളും (റസിഡന്‍ഷ്യല്‍ ബില്‍ഡിങ്) നിലവിലുള്ള സി.ആര്‍.ഇസഡ് വിജ്ഞാപന പ്രകാരം ക്ലീയറന്‍സിനു പരിഗണിക്കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി മാര്‍ച്ച് 18-ന് ഉത്തരവിറക്കി. നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയ മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിലംപരിശാക്കിയ വിധി ഇനിയൊരു കെട്ടിടത്തിനും ഉണ്ടായേക്കില്ല.
തീരദേശ നിയന്ത്രണ നിയമം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഫെബ്രുവരി പത്തിനു സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരനായിരുന്ന മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസിലായിരുന്നു ഇത്. കേസ് മാര്‍ച്ച് 23-നു പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം മാറ്റിവച്ചു. പത്തു തീരദേശ ജില്ലകളിലായി അനുവദനീയമല്ലാത്ത 26,330 കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു. കേസ് കോടതി ഇനി പരിഗണിക്കുമ്പോള്‍ ക്രമപ്പെടുത്തിയ കെട്ടിടങ്ങള്‍ ഒഴിവാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഉന്നതതലത്തില്‍ തീരുമാനമായെന്നാണു വിവരം.
പൊളിച്ചുനീക്കലിനു ഭാരിച്ച ചെലവു വരുമെന്നും വിപുലമായ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നും കോടതിയെ അറിയിക്കും. കോവിഡ് ലോക്ക്ഡൗണിന്റെ ബാക്കിപത്രമായ സാമ്പത്തിക പ്രതിസന്ധിവുംവലിയ ചെലവും ഉയര്‍ന്ന പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നതാണ്. ലോക്ഡൗണ്‍ മൂലം ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മരട് മോഡല്‍ പൊളിച്ചുനീക്കല്‍ പ്രായോഗികമല്ലെന്നും സംസ്ഥാനം അറിയിക്കും.
തീരദേശ നിയമപ്രകാരമുള്ള ഏതു വിജ്ഞാപനം പ്രകാരമാണു നടപടിയെടുക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. മരടിലടക്കം നടപടിയുണ്ടായത് 2011-ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം, കൂടുതല്‍ ഇളവുകളുള്ള 2019-ലെ സി.ആര്‍.ഇസഡ് വിജ്ഞാപനം വന്‍കിട ഫ്‌ളാറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കുമായി ഉപയോഗപ്പെടുത്താനാകും. അപേക്ഷ നല്‍കാന്‍ ചുരുങ്ങിയ സമയം മാത്രമാണു നല്‍കിയത്. തങ്ങളുടെ വീടുകള്‍ പൊളിക്കല്‍ പട്ടികയിലുണ്ടെന്ന് അറിയാത്തവരുണ്ട്. അതേസമയം, വന്‍കിടക്കാര്‍ ഇളവിനായി അപേക്ഷ നല്‍കിക്കഴിഞ്ഞു.
ചതുരശ്ര കിലോമീറ്ററില്‍ 2161 ല്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ 2019 വിജ്ഞാപനപ്രകാരം എ വിഭാഗത്തിലാണ്. അവിടെ നിര്‍മാണ നിരോധിത മേഖല 50 മീറ്ററായി കുറവു ചെയ്തിട്ടുണ്ട്. മാത്രമല്ല, നാട്ടുകാര്‍ക്കു വീടുകള്‍ ഹോം സ്‌റ്റേയാക്കാം. െഹെവേ കടന്നുപോകുന്ന കരഭൂമിയില്‍ ഹോട്ടലും ഫ്‌ളാറ്റുകളും നിര്‍മിക്കാനും ഇളവുണ്ട്. ഇവ പ്രയോജനപ്പെടുത്തി കെട്ടിട സമുച്ചയങ്ങള്‍ക്കു നിയമപരിരക്ഷ നല്‍കാന്‍ കഴിയും. പൊളിക്കല്‍ ഭീഷണി നേരിടുന്ന മറ്റ് ആയിരക്കണക്കിനു കെട്ടിടങ്ങളും രക്ഷപ്പെടും.
തിരുവനന്തപുരം-3535, കൊല്ലം-4868, ആലപ്പുഴ-4536, എറണാകുളം-4239, കോട്ടയം-147, മലപ്പുറം-731, കോഴിക്കോട്-3848, കാസര്‍ഗോഡ്-1379, കണ്ണൂര്‍-219 എന്നിങ്ങനെയാണ് അനധികൃത കെട്ടിടങ്ങളുടെ എണ്ണം. ഇതില്‍ ഭൂരിപക്ഷവും സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും വീടുകളാണ്. തീരദേശ അതോറിറ്റിയുടെ ഉത്തരവിലുള്ള ''റസിഡന്‍ഷ്യല്‍ ബില്‍ഡിങ്'' ഗണത്തില്‍ വന്‍കിട ബില്‍ഡര്‍മാരുടെ കെട്ടിടസമുച്ചയങ്ങളെയും ഉള്‍പ്പെടുത്താനാകും. അനുവദനീയമായ പുനര്‍നിര്‍മാണങ്ങള്‍ക്കു കൃത്യമായി പെര്‍മിറ്റ് അപേക്ഷ നല്‍കാതിരുന്നവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
from mangalam.com https://ift.tt/3d4b4Xa
via IFTTT
No comments:
Post a Comment