പൂട്ടൽലംഘനത്തിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികൾ തുടരും. ഐ.പി.സി. ആക്ടും കേരള പോലീസ് ആക്ടും പകർച്ചവ്യാധിനിയന്ത്രണ ഓർഡിനൻസും പ്രകാരമാകും നടപടികൾ. ഒരുമാസംമുതൽ മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസിൽ ചുമത്തുന്നത്. പൂട്ടൽ പ്രഖ്യാപിച്ചതുമുതൽ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പോലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണംകുറഞ്ഞതിനാൽ പോലീസ് സ്റ്റേഷനുകളിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങൾ അധികമായതോടെയാണ് പോലീസ് മറ്റു സാധ്യതകളിലേക്കു തിരിഞ്ഞത്. വാഹനങ്ങൾ തിരികെക്കിട്ടുന്നത് ഇങ്ങനെ തിങ്കളാഴ്ചമുതൽ പോലീസ് അറിയിക്കുന്ന മുറയ്ക്ക് ഉടമയ്ക്ക് സ്റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാം. ഇതിനായി ഉടമ സ്റ്റേഷനിൽ നിർദിഷ്ട ഉദ്യോഗസ്ഥൻ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണം. പോലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന കരാറിലായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നൽകുക. ഇപ്പോഴത്തെ വകുപ്പും ശിക്ഷയും ഐ.പി.സി. 188 ഈ വകുപ്പുപ്രകാരം ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഈ നിയമപ്രകാരം പോലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ ആറുമാസത്തെ തടവുവരെ ലഭിക്കാം. ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കേരള പോലീസ് ആക്ട് 118(ഇ) മൂന്നുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. കേരള പകർച്ചവ്യാധി ഓർഡിനൻസ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം. ഇനി പിടിച്ചാൽ രക്ഷയില്ല വിട്ടുകൊടുക്കുന്ന വാഹനങ്ങൾ വീണ്ടും പിടിയിലായാൽ വകുപ്പ് മാറുമെന്നാണ് പോലീസ് നൽകുന്ന സൂചന. ഇപ്പോൾ പിടിയിലായവർക്കു ചുമത്തിയിരിക്കുന്നതെല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. വിട്ടുനൽകുന്ന വാഹനങ്ങളുമായി വീണ്ടും പിടിയിലായാൽ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമായിരിക്കും കേസ്. ആ ഘട്ടത്തിൽ ഇപ്പോഴത്തെ വകുപ്പുകൾ മാറ്റി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനാണ് പോലീസ് ഒരുങ്ങുന്നത്. Content Highlights:Corona Lock Down Violation; Even If The Vehicles Are Returned, The Police Case Will Continue
from mathrubhumi.latestnews.rssfeed https://ift.tt/2Xthf1X
via
IFTTT
No comments:
Post a Comment