കാളികാവ്: എന്തെല്ലാം തരികിടപറഞ്ഞാണ് ലോക്ക്ഡൗണിനിടെ പുറത്തിറങ്ങാൻ ഓരോരുത്തർ പാസ് സംഘടിപ്പിക്കുന്നത്. മലപ്പുറം കാളികാവിലെ ഒരു അധ്യാപികയും പാസിനായി പോലീസിനെ സമീപിച്ചു. ആവശ്യമെന്താണെന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ -'തെരുവുനായ്ക്കൾക്ക് തീറ്റകൊടുക്കാൻ'. കരുവാരക്കുണ്ട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ പുല്ലങ്കോട് ദിവാകരപ്രഭയിലെ ദിവ്യയാണ് വ്യത്യസ്തമായ അപേക്ഷയുമായി സ്റ്റേഷനിലെത്തിയത്. അടച്ചിടലിനെത്തുടർന്ന് പട്ടിണിയിലായ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനായി പുറത്തിറങ്ങാനുള്ള അനുമതിയാണ് ടീച്ചർ തേടിയത്. മറ്റൊന്നും ആലോചിക്കാതെ പോലീസ് അനുമതി നൽകുകയുംചെയ്തു. പരിസ്ഥിതി, മൃഗ സ്നേഹിയായ ദിവ്യ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓരോ പ്രദേശത്തുമെത്തുന്നത്. വരവറിയിച്ച് കാറിൽനിന്നിറങ്ങി കുറച്ചുദൂരം നടക്കും. അന്നദാതാവിന്റെ വരവ് മണത്തറിഞ്ഞ് നായ്ക്കൾ കൂട്ടമായെത്തും. ഓരോരുത്തർക്കുമുള്ള ഭക്ഷണം പ്രത്യേകം പ്രത്യേകം നൽകി അടുത്ത സ്ഥലത്തേക്ക് തിരിക്കും. മെഡിക്കൽസ്റ്റോറുകളിൽനിന്ന് വാങ്ങിക്കുന്ന പെഡിഗ്രിയിൽ പച്ചരി വേവിച്ച് കലർത്തിയാണ് നൽകുക. കാളികാവ്, പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിലെ തെരുവുനായ്ക്കൾക്കാണ് ഭക്ഷണം കൊടുക്കുന്നത്. ദിവ്യ പാസുമായി കാളികാവ് മങ്കുണ്ട് കള്ളുഷാപ്പിന് സമീപമുള്ള പട്ടിക്കും നാല് കുട്ടികൾക്കുമുള്ള പെഡിഗ്രിയും പച്ചരിയും ടീച്ചർ കള്ളുഷാപ്പ് നടത്തിപ്പുകാരനെ ഏൽപ്പിച്ചിരിക്കുകയാണ്. നിർദേശിച്ചപ്രകാരം ദിവസവും ഇദ്ദേഹം ഭക്ഷണമുണ്ടാക്കി നൽകും. എത്തിപ്പെടാൻ കഴിയാത്ത പല ഭാഗങ്ങളിലും ഭക്ഷണത്തിനുള്ള സാമഗ്രികൾ പലരേയും ഏൽപ്പിച്ചിട്ടുണ്ട്. ആനിമൽ ലീഗൽ ഫോഴ്സ് അംഗം കൂടിയാണ് ദിവ്യ.
from mathrubhumi.latestnews.rssfeed https://ift.tt/3aeGGHp
via
IFTTT
No comments:
Post a Comment