കൊല്ലം : ബി.ജെ.പി.യുടെ നിയോജകമണ്ഡലം ഭാരവാഹിക്ക് കോൺഗ്രസിലും അവരുടെ തൊഴിലാളിസംഘടനയായ ഐ.എൻ.ടി.യു.സി.യിലും ഭാരവാഹിത്വം. ചാത്തന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ഒരുമാസംമുൻപ് ബി.ജെ.പി. പ്രഖ്യാപിച്ച സുഗതൻ പറമ്പിലിന്റെ ’ദ്വയാംഗത്വം’ പാർട്ടിയിൽ വിവാദമായിരിക്കുകയാണ്.പ്രാദേശിക കോൺഗ്രസ് നേതാവായ സുഗതൻ പറമ്പിൽ അടുത്തിടെ ബി.ജെ.പി. അനുഭാവിയായതോടെ ഭാരവാഹിത്വം നൽകുകയായിരുന്നു. തുടർന്ന് നടന്ന നിയോജകമണ്ഡലം കമ്മിറ്റിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നാലുവർഷംമുൻപ് കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിൽ എത്തിയ ജില്ലാ പ്രസിഡൻറ് ബി.ബി.ഗോപകുമാറിൻറെ താത്പര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡൻറായി നാമനിർദേശം ചെയ്തത്.എന്നാൽ, സുഗതൻ ഇപ്പോഴും ഐ.എൻ.ടി.യു.സി. മേഖലാ പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ബി.ജെ.പി. പ്രവർത്തകരുടെ പരാതി. ബി.ജെ.പി. ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും സുഗതൻ കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സി.യുടെയും കമ്മിറ്റികളിലും പ്രവർത്തനത്തിലും സജീവമാണ്. സംഭവം അന്വേഷിക്കാൻ ബി.ജെ.പി.യുടെ പ്രാദേശിക നേതാക്കളെത്തിയപ്പോൾ സുഗതന്റെ വീട്ടിൽ ഐ.എൻ.ടി.യു.സി.യുടെ കമ്മിറ്റി നടക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ബി.ജെ.പി. നേതാക്കളും സുഗതനും തമ്മിൽ ചെറിയ തർക്കവുമുണ്ടായി.ആദിച്ചനല്ലൂർ ഗ്രീൻലാൻഡ് പേപ്പർ മിൽ സ്റ്റാഫ് ആൻഡ് എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി.) നേതൃത്വം ഒഴിയാനാവില്ലെന്ന് സുഗതൻ പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാവിനെ നിയോജകമണ്ഡലം ഭാരവാഹിയാക്കിയതിനെതിരേ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് പരാതിയും പോയി. പ്രാഥമികാംഗമല്ലാത്ത സുഗതനെ ഭാരവാഹിയാക്കിയവർക്കെതിരേ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.അടുത്തകാലത്ത് താൻ ബി.ജി.പി.യോട് അനുഭാവം പുലർത്തിയിരുന്നെങ്കിലും ആ പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ലെന്ന് സുഗതൻ പറമ്പിൽ മാതൃഭൂമിയോട് പറഞ്ഞു. മണ്ഡലം ഭാരവാഹിയാക്കുന്ന കാര്യം സംസാരിച്ചിരുന്നു. എന്നാൽ, ഭാരവാഹിത്വം ഏറ്റെടുത്തില്ല. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബി.ജെ.പി.യിൽ ചേർന്നതുമുതൽ സുഗതന് കോൺഗ്രസുമായി ബന്ധമില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2VxOPBq
via
IFTTT
No comments:
Post a Comment