തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്തും. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേളയുണ്ടാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ചായിരിക്കും ഇളവെന്നാണ് നിയന്ത്രണങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി നൽകിയ ശുപാർശ. ഇതിനർഥം സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക് ഡൗൺ തുടരുമെന്നാണ്. ജില്ലകളിൽ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല എന്നിവ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ലോക്ഡൗൺ ഒറ്റയടിക്കു പിൻവലിക്കുന്നത് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്കു തിരിച്ചടിയാകും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളിലുള്ളതെന്നാണ് സൂചന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാലാവധി 14-നാണ് തീരുന്നത്. വിമാനത്താവളങ്ങൾ വഴി എത്തുന്നവർക്കെല്ലാം ദ്രുതപരിശോധന നടത്തി രോഗവ്യാപനം തടയണം. വിവിധ അതിർത്തികൾ കടന്നെത്തുന്നവർക്ക് ഇത്തരം പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തോട്ടംമേഖലയും വർക്ഷോപ്പുകളും തുറക്കാൻ തീരുമാനിച്ചതുൾപ്പടെയുള്ള നീക്കങ്ങൾ കണക്കിലെടുത്താൽ സംസ്ഥാനത്ത് നേരിയ ഇളവുകൾ ഉണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാൽ, ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളിൽ നിയന്ത്രണങ്ങളിൽ വലിയ ഇളവ് പ്രതീക്ഷിക്കേണ്ട. ഹോട്ട് സ്പോട്ട് അല്ലാത്തിടത്ത് ജില്ലകൾക്കുള്ളിൽ സ്വന്തം വാഹനങ്ങളിൽ യാത്രയ്ക്ക് പരിമിതമായ ഇളവു നൽകിയേക്കും. ഉടൻ പൊതുഗതാഗതം അനുവദിച്ചേക്കില്ല. ഇനിയും മൂന്നാഴ്ചകൂടി കർശന നിരീക്ഷണവും നിയന്ത്രണങ്ങളും വേണ്ടിവരും. രോഗികൾ ഏറെയുള്ള കാസർകോട് ജില്ലയിലടക്കം പുതിയ കേസുകൾ പൂർണമായും ഇല്ലാതായാലേ ഇപ്പോഴുള്ള വിലക്കുകൾ സമ്പൂർണമായി പിൻവലിക്കൂ. അതിനു ശേഷമേ മുടങ്ങിയ സ്കൂൾ, സർവകലാശാലാ പരീക്ഷകൾ ക്രമീകരിക്കാൻപോലും കഴിയൂ. വിദേശികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ സാധ്യതയുണ്ട്. അതിനാൽ, എത്തുന്ന എല്ലാവർക്കും പരിശോധന നിർബന്ധമാക്കും. ഇതൊക്കെ പരിഗണിച്ചുള്ള ശുപാർശകളാകും പ്രധാനമന്ത്രിക്കു നൽകുക. തീവണ്ടിയാത്ര അത്യാവശ്യക്കാർക്കു മാത്രമായി പരിമിതപ്പെടുത്തും. തിങ്കളാഴ്ച വൈകീട്ട് കെ.എം.എബ്രഹാം, അംഗങ്ങളായ അടൂർ ഗോപാലകൃഷ്ണൻ, ഡോ. ബി.ഇക്ബാൽ, ജേക്കബ് പുന്നൂസ് തുടങ്ങിയവർ ചേർന്ന് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. Content Highlights:Three steps to move the lockdown control; shutdown will continue
from mathrubhumi.latestnews.rssfeed https://ift.tt/2wk7WX3
via
IFTTT
No comments:
Post a Comment