ഇന്ദോർ: ‘രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം’ എന്നതാണ് മധ്യപ്രദേശിലെ ഇന്ദോറിൻറെ ഖ്യാതി. എന്നാലിന്ന് കോവിഡ് ബാധിച്ച് ഏറ്റവുമധികംപേർ മരിച്ച നഗരങ്ങളിലൊന്നായി അതു മാറിയിരിക്കുന്നു. 47 പേരാണ് ഇന്ദോറിൽ മരിച്ചത്. മധ്യപ്രദേശിലാകെ മരിച്ചതാകട്ടെ 69 പേരും. സംസ്ഥാനസർക്കാരിൻറെ അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിലെ കോവിഡ് ബാധിതരിൽ 64 ശതമാനംപേരും ഇന്ദോറിൽനിന്നാകാൻ കാരണമെന്നാണ് സാമൂഹികപ്രവർത്തകർ പറയുന്നത്. സംസ്ഥാനത്ത് വൈറസ് ബാധിച്ച 1342 പേരിൽ 842 പേരും ഇന്ദോറിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ച മാർച്ച് 22-നുതന്നെ ഇന്ദോറിൻറെ ഭാവി എഴുതപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണ് സാമൂഹികപ്രവർത്തകയായ അമൂല്യ നിധി പറയുന്നത്. ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ വീടുകളിൽ കൈയടിയും മണിയടിയുമൊക്കെ നടത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ആഘോഷമായി തെരുവിലിറങ്ങിയാണ് ഇവിടത്തുകാർ പ്രതികരിച്ചത്. സമൂഹികാകലം പാലിക്കലൊന്നുമില്ലാതെ വലിയ പ്രകടനങ്ങളാണ് രാജ്‌വാഡയിൽ നടത്തിയതെന്ന് അമൂല്യ പറയുന്നു. തന്നെയുമല്ല, കോവിഡ് പ്രതിരോധ കാര്യത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ ഒരുവിധ സഹകരണവുമില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ നേരിട്ടെത്തുന്ന അന്താരാഷ്ട്രവിമാനത്താവളം ഇവിടുണ്ട്. ഒട്ടേറെ വിദേശികൾ വരുകയും പോവുകയും ചെയ്യുന്ന ഇന്ദോർ, വ്യവസായകേന്ദ്രം കൂടിയാണ്. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുള്ളതിനാൽ ദൂരെനിന്നുള്ള ഒട്ടേറെ വിദ്യാർഥികളുമുണ്ട്. ഇങ്ങനെയൊക്കെയുള്ള ഇവിടെ കോവിഡിനെതിരേ കാര്യമായ മുൻകരുതലുണ്ടായില്ലെന്നാണ് നിധിയുടെ ആരോപണം. പുറത്തുനിന്നെത്തിയവരാണ് ഇന്ദോറിൽ വൈറസ് പടർത്തിയതെന്ന് കളക്ടർ മനീഷ് സിങ് പറയുന്നു. വിദേശത്തുനിന്നെത്തിയവരെ വിമാനത്താവളത്തിൽ പരിശോധിക്കുകയോ സമ്പർക്കവിലക്കേർപ്പെടുത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികാകലം പാലിക്കാത്തതാണ് ജില്ലയിൽ വൈറസ് പടരാൻ കാരണമെന്ന് ഇന്ദോർ ഫാർമസിസ്റ്റ് അസോസിയേഷൻ അധ്യക്ഷൻ വിനയ് ബക്‌ലിവൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3bmEHlB
via
IFTTT
No comments:
Post a Comment